കൊച്ചി: ചെറുകിട-ഇടത്തരം സംഭരങ്ങള്‍ക്ക് ലളിതമായ ഡിജിറ്റല്‍ വായ്പകള്‍ അനുവദിക്കുന്ന സംവിധാനത്തിന് ഡിബിഎസ് ബാങ്ക് തുടക്കം കുറിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗങ്ങളില്‍പ്പെട്ട സംരംഭങ്ങള്‍ക്ക് 20 കോടി രൂപ വരെയുള്ള വായ്പകളാണു നല്‍കുക. ബാങ്ക് സ്റ്റേറ്റ്‌മെന്റ് അപ്‌ലോഡു ചെയ്തുകൊണ്ട് ഓണ്‍ലൈൻ വഴി വായ്പയ്ക്ക് അപേക്ഷിക്കാമെന്നത് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷതയാകുന്നു. ഇതേസമയം, അഞ്ചു കോടി രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് അപേക്ഷകർ ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് നല്‍കണം.

ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ഇത് വിശകലനം ചെയ്യാനുള്ള സംവിധാനമുണ്ട്. ഇതിലൂടെ അപേക്ഷകന്റെ മൊത്തത്തിലുള്ള ബിസിനസിന്റെ സാമ്പത്തിക സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. ശേഷം വായ്പാ മാനദമണ്ഡങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ വായ്പാ ഓഫര്‍ ഓട്ടോമാറ്റിക്കായി നല്‍കുകയും ചെയ്യും. 25 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് അഞ്ചു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 24 മണിക്കൂറിനുള്ളില്‍ തത്വത്തില്‍ അംഗീകാരം ലഭിക്കും. അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും.
സൂക്ഷ്മ, ചെറുകിട സംഭരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട ഏറെ നിര്‍ണായകമായ ഘട്ടമാണിതെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ഇന്റര്‍നാഷണല്‍ ബാങ്കിങ് ഗ്രൂപ്പ് കണ്‍ട്രി ഹെഡുമായ നീരജ് മിത്തല്‍ പറഞ്ഞു. ഓണ്‍ലൈന്‍ വായ്പാ സംവിധാനത്തിന്റെ നേട്ടങ്ങളാണു തങ്ങള്‍ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വിപണിയില്‍ ഒരാഴ്ചയോളം എടുക്കുന്ന ഇ-വായ്പാ ഓഫറുകള്‍ തങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ബിസിനസ് ബാങ്കിങ് മേധാവി സുദര്‍ശന്‍ ചാരി പറഞ്ഞു.


Click it and Unblock the Notifications