കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഈടില്ലാതെയുള്ള വായ്പകള്‍ ഉള്‍പ്പടെയുള്ളവ അടങ്ങിയ മോദി സര്‍ക്കാരിന്റെ മൂന്ന് ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. പ്രസ്തുത പാക്കേജ് വളരെ നിസാരമാണെന്ന് തോന്നിക്കുന്നതായി വിവിധ വ്യവസായ സ്ഥാപനങ്ങള്‍ പറഞ്ഞു. എന്നാല്‍, കൊവിഡ് 19 പ്രതിസന്ധി പരിഹരിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുന്നതിനുമായി 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിന്റെ ഭാഗമായി എംഎസ്എംഇ മേഖലയ്ക്ക് ആശ്വാസ നടപടി പ്രഖ്യാപിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഈടില്ലാതെയുള്ള മൂന്ന് ലക്ഷം കോടി രൂപയുടെ ഓട്ടോമാറ്റിക് വായ്പ 45 ലക്ഷം ചെറുകിട ബിസിനസുകള്‍ക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി.
പ്രസ്തുത വായ്പയ്ക്ക് നാല് വര്‍ഷത്തെ കാലാവധിയും തിരിച്ചടവില്‍ 12 മാസത്തെ മൊറട്ടോറിയവും ഉണ്ടായിരിക്കും. രണ്ട് ലക്ഷം ബിസിനസുകള്‍ ഉള്‍പ്പെട്ട സമ്മര്‍ദത്തിലായ എംഎസ്എംഇകള്‍ക്കായി 20,000 കോടി രൂപ സബോര്‍ഡിനേറ്റ് ഡെറ്റും ധനമന്ത്രി പ്രഖ്യാപിച്ചു. പണമിടപാടിന്റെ അഭാവത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്കും മറ്റും ശമ്പള പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്ന് ചെറുകിട സംരംഭങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാര്‍ പണം മുടക്കുന്നില്ലെന്നും എല്ലാ പ്രഖ്യാപനങ്ങളും പരോക്ഷ സഹായം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് പ്രസിഡന്റ് അനിമേഷ് സാക്‌സേന പറഞ്ഞു.
പിപിഎഫ്, എഫ്ഡി, ഇപിഎഫ് എന്നിവയില്‍ നിന്ന് പണം പിന്‍വലിക്കും മുമ്പ് അറിയണം ഇക്കാര്യങ്ങൾ
മേഖല വളരെ നിരാശരാണെന്നും ഇത് ഈടില്ലാത്ത വായ്പ മാത്രമായാണ് കണക്കാക്കുന്നതെന്നും മേഖലയ്ക്ക് കൂടുതല്‍ സഹായങ്ങള്‍ കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടിയ്ക്ക് മറുപടിയായി, ഈ പദ്ധതി ധാരാളം എംഎസ്എംഇകള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎസ്എംഇ മേഖലയുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങളിലൊന്ന് അഭിസംബോധന ചെയ്ത ധനമന്ത്രി, നിക്ഷേപ പരിധി മുകളിലേയ്ക്ക് പരിഷ്‌കരിക്കുകയും അതിലേക്ക് വിറ്റുവരവിന്റെ മാനദണ്ഡങ്ങള്‍ ചേര്‍ക്കുകയും ചെയ്യുന്ന എംഎസ്എംഇകളുടെ നിര്‍വചനം വിപുലീകരിച്ചു.
ഇന്ത്യന്‍ എംഎസ്എംഇകളും മറ്റു കമ്പനികളും പലപ്പോഴും വിദേശ കമ്പനികളില്‍ നിന്ന് അന്യായമായ മത്സരം നേരിടുന്നുണ്ടെന്ന് അംഗീകരിച്ച സര്‍ക്കാര്‍ 200 കോടി രൂപ വരെ പൊതു സംഭരണത്തില്‍ ആഗോള ടെന്‍ഡറുകള്‍ അനുവദിച്ചിട്ടില്ല. 45 ദിവസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ദീര്‍ഘകാലമായ നിലനില്‍ക്കുന്ന എംഎസ്എംഇ കുടിശ്ശിക അടയ്ക്കുന്നതായും ധനമന്ത്രി അറിയിച്ചു.