കൊച്ചി: വനിത സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും വനിതകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നവര്‍ക്കും വേണ്ടി നടത്തുന്ന ഷീ ലവ്സ് ടെക് മത്സരം ഇക്കുറി വെര്‍ച്വലായി നടത്തുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒക്ടോബര്‍ 31 നാണ് ദേശീയാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ മത്സരം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഒക്ടോബര്‍ 3 ന് മുമ്പായി http://www.startupmission.in/shelovestech എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കേണ്ടതാണ്.
സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യയും ഉത്പന്നങ്ങളും പുറത്തിറക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, വനിതകള്‍ മേധാവികളായുള്ള സംരംഭങ്ങള്‍, സംരംഭക സംഘത്തില്‍ ഒരു സ്ത്രീയെങ്കിലുമുള്ള ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാനപേക്ഷിക്കാവുന്നതാണ്. എയ്ഞ്ചല്‍ നിക്ഷേപം, സീഡ് ഫണ്ട് 50 ലക്ഷം രൂപയ്ക്കു താഴെയുള്ള സീരീസ് എ നിക്ഷേപം എന്നിവ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാം. ഉപയോഗത്തിലുള്ള ഒരു ഉത്പന്നമെങ്കിലും സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്തിരിക്കണമെന്നുള്ള നിബന്ധനയുമുണ്ട്.
Most Read: പ്രതാപം നഷ്ടപ്പെട്ട് അനിൽ അംബാനി, ഇനി ആകെയുള്ളത് ഒരു കാർ, കേസിനായി ആഭരണങ്ങൾ വരെ വിറ്റു
ഷീ ലവ്സ് ടെകിന്‍റെയും വ്യവസായ ലോകത്തെയും വിദഗ്ധരടങ്ങുന്ന സമിതി അപേക്ഷകള്‍ പരിഗണിച്ച് 30 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് ഒക്ടോബര്‍ 26 ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധോപദേശം നല്‍കുന്ന മെന്‍റര്‍ഷിപ്പ് പരിപാടി നടത്തും. തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപസാധ്യതകള്‍ പ്രയോജനപ്പെടുത്താനായി മാസം തോറും നടത്തുന്ന ഇന്‍വെസ്റ്റര്‍ കഫെയിലും പങ്കെടുക്കാന്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമുണ്ടാകും.
ദേശീയ ഗ്രാന്‍റ് ചലഞ്ച് മത്സരത്തിലേക്ക് പത്ത് സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുക്കുന്നത്. മത്സരത്തില്‍ വിജയിക്കുന്ന സ്റ്റാര്‍ട്ടപ്പിന് ബൂട്ട് ക്യാമ്പില്‍ പങ്കെടുക്കാനും വെര്‍ച്വലായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനുമുള്ള അവസരം ലഭിക്കും. തങ്ങളുടെ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും ദേശീയതലത്തിലുള്ള വിദഗ്ധരുടെയും വ്യവസായ പ്രമുഖരുടെയും സമക്ഷം അവതരിപ്പിക്കാനുള്ള അവസരമാണ് ഈ സ്റ്റാര്‍ട്ടപ്പിന് ലഭിക്കുന്നത്. അഞ്ച് മിനിറ്റാണ് ആശയങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്താനുള്ള സമയം. മൂന്ന് മിനിറ്റ് ചോദ്യോത്തര വേളയുമുണ്ടാകും.
Most Read: റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ? അവസാന തീയതി അടുത്തു, മറക്കരുത് ഈ ദിവസം