ചെന്നൈ: തൂത്തുക്കുടിയിലെ ദരിദ്ര കര്‍ഷക കുടുംബത്തില്‍ ജനിച്ച് സ്വന്തമായി ഹോട്ടല്‍ സാമ്രാജ്യം പടുത്തുയര്‍ത്ത് കോടീശ്വരനായി മാറിയ ശരവണ ഭവന്‍ ഉടമ പി രാജഗോപാലിന്റെ വളര്‍ച്ചയും തകര്‍ച്ചയും ആരെയും അതിശയിപ്പിക്കും. സ്വന്തം ജീവനക്കാരന്റെ മകളെ സ്വന്തമാക്കാന്‍ അവരുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി വധിച്ചതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രാജഗോപാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത് ജയില്‍വാസം ഒഴിവാക്കാനുള്ള പതിനെട്ടടവും പയറ്റുന്നതിനിടെയായിരുന്നു.
എയര്‍ ഇന്ത്യ വില്‍പ്പന: മന്ത്രിതല സമിതിയെ അമിത് ഷാ നയിക്കും; ഗഡ്കരി പുറത്ത്
അസാധാരണമായ വളര്‍ച്ച
1947ല്‍ ജനിച്ച രാജഗോപാല്‍ ബാല്യകാലത്തെ കഷ്ടപ്പാടുകളില്‍ നിന്ന് രക്ഷ തേടിയായിരുന്നു ചെന്നൈയിലേക്ക് വണ്ടി കയറിയത്. ബസ് ബോയിയായും ഹോട്ടലിലെ ക്ലീനിംഗ് തൊഴിലാളിയായും പണിയെടുത്ത ശേഷം 1968ലാണ് ചെന്നൈയിലെ കെ കെ നഗറില്‍ ചെറിയൊരു പലചരക്ക് കട ആരംഭിച്ചത്. എന്നാല്‍ അതിനിടെ പരിചയപ്പെട്ട ജ്യോല്‍സ്യന്റെ നിര്‍ദ്ദേശ പ്രകാരം ഹോട്ടല്‍ വ്യവസായത്തിലേക്ക് തിരിയുകയായിരുന്നു. തീ ഉപയോഗിക്കുന്ന ബിസിനസിലേക്ക് മാറിയാല്‍ വലിയ വളര്‍ച്ചയുണ്ടാവുമെന്നായിരുന്നുവത്രെ ജ്യോല്‍സ്യന്റെ ഉപദേശം.
ശരവണ ഭവന്‍ മുതലാളി
അങ്ങനെയാണ് കെ കെ നഗറിലെ പലചരക്ക് കട ഒഴിവാക്കി 1981ല്‍ രാജഗോപാല്‍ ഹോട്ടല്‍ വ്യാപാരത്തിലേക്ക് പ്രവേശിക്കുന്നത്. ചെന്നൈയിലെ കാമാച്ചി ഭവന്‍ എന്ന ചെറു ഭക്ഷണശാല ഏറ്റെടുത്ത് അതിന് തന്റെ രണ്ടാമത്തെ മകനായ ശരവണനോട് ചേര്‍ത്ത് ശരവണ ഭവന്‍ എന്നു പേരിട്ടു. ഒരു കാലത്ത് ബ്രാഹ്മണരുടെ കുത്തകയായിരുന്ന ദോശ, ഇഡ്‌ലി വ്യാപാരത്തിലേക്ക് പ്രവേശിച്ച ഈ നാടാര്‍ സമുദായക്കാരന്‍, ഉന്നത ഗുണനിലവാരത്തിലൂടെയും കുറഞ്ഞ വിലയിലൂടെയും ആളുകളെ ആകര്‍ഷിച്ചു. രുചിയും വൃത്തിയും വലിയ ജനപ്രീതിയുണ്ടാക്കി. വെളിച്ചെണ്ണയായിരുന്നു പ്രധാന പാചക എണ്ണ. ഇഡ്‌ലിയിലും മസാല ദോശയിലും ശരവണ ഭവന്‍ ചരിത്രം രചിച്ചു. അങ്ങനെയാണ് രാജ്യത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകള്‍ തുറക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.
തകര്‍ച്ചയിലേക്ക് നയിച്ചതും ജ്യോല്‍സ്യന്‍
അവസാനം രാജഗോപാലിന്റെ തകര്‍ച്ചയിലേക്ക് നയിച്ചതും താന്‍ ഗുരുവായി കണ്ടിരുന്ന അതേ ജ്യോത്സ്യന്റെ വാക്കുകളായിരുന്നുവെന്നതാണ് വിചിത്രം. ഹോട്ടല്‍ ജീവനക്കാരന്റെ വിവാഹിതയായ മകളെ മൂന്നാം ഭാര്യയാക്കണമെന്നായിരുന്നുവത്രെ ജ്യോല്‍സ്യന്റെ ഉപദേശം. ഇത് അവസാനം അവരുടെ ഭര്‍ത്താവിന്റെ കൊലപാതകത്തിലേക്കും ജീവപര്യന്തം തടവിലേക്കും വഴിതുറക്കുകയായിരുന്നു. ജീവനക്കാരന്റെ മകള്‍ ജീവജ്യോതിയെ വിവാഹം ചെയ്താല്‍ ബിസിനസ് സാമ്രാജ്യം കൂടുതല്‍ വളരുമെന്നായിരുന്നു ജ്യോതിഷിയുടെ ഉപദേശം. നേരത്തേ തന്നെ രാജഗോപാലിന് വലിയ താല്‍പര്യമുണ്ടായിരുന്ന ജീവജ്യോതിയെ സ്വന്തമാക്കാനായി പിന്നീട് അയാളുടെ ശ്രമം.
ആദ്യ രണ്ട് വിവാഹങ്ങള്‍
1972ലായിരുന്നു രാജഗോപാലിന്റെ ആദ്യ വിവാഹം. അതില്‍ രണ്ടാണ്‍മക്കളുണ്ട്. 1994ല്‍ രണ്ടാം വിവാഹം. അതും ജ്യോതിഷിയുടെ ഉപദേശപ്രകാരമായിരുന്നു. ഒരു ജീവനക്കാരന്റെ മകളെ വിവാഹം ചെയ്യാനായിരുന്നു ഉപദേശം. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുകയായിരുന്നുവത്രെ ലക്ഷ്യം. എന്നാല്‍ മൂന്നാം വിവാഹത്തിനുള്ള ജ്യോല്‍സ്യന്റെ ഉപദേശം രാജഗോപാലിനെ ഒരിക്കലും രക്ഷപ്പെടാനാവാത്ത കുരുക്കിലേക്ക് തള്ളിവിടുകയായിരുന്നു.
വഴങ്ങാതെ ജീവജ്യോതി
തന്റെ സഹോദരന്റെ ട്യൂഷന്‍ മാസ്റ്റര്‍ പ്രിന്‍സ് ശാന്തകുമാറുമായി അവള്‍ പ്രേമത്തിലായിരുന്ന ജീവജ്യോതി, കുടുംബത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ അയാളെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ ഒഴിവാക്കി തന്നെ സ്വീകരിക്കണമെന്ന മുതലാളിയുടെ ആവശ്യം അവള്‍ നിരസിച്ചു. പ്രലോഭനവും ഭീഷണിയുമൊക്കെയായി രാജഗോപാലിന്റെ ശല്യം സഹിക്കാനാകാതെ അവര്‍ ഇരുവരും ഒളിച്ചോടി. എന്നാല്‍ രാജഗോപാല്‍ വിട്ടില്ല. അവരെ പോയി കണ്ട് പണവും സ്വര്‍ണവും വസ്ത്രങ്ങളും മറ്റും നല്‍കി പ്രലോഭിപ്പിച്ചു. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ മാത്രം ജീവജ്യോതി തയ്യാറായില്ല. പിന്നീട് നിരന്തര ഭീഷണികളെ തുടര്‍ന്ന് ദമ്പതികള്‍ വീണ്ടും ഒളിച്ചോടി.
അവസാനം കൊലപാതകം
രാജഗോപാലിന്റെ ഗുണ്ടകള്‍ അവരെ പിന്തുടര്‍ന്ന് ശരവണ ഭവന്റെ വെയര്‍ ഹൗസിലടച്ചു. അവിടെ രാജഗോപാല്‍ ശാന്തകുമാറിനെ മര്‍ദ്ദിച്ചു. വിവാഹം കഴിക്കാമെന്ന് നുണ പറഞ്ഞു തടവില്‍ നിന്ന് രക്ഷപ്പെട്ട അവര്‍ പിന്നീടും വഴുതിമാറി. അതോടെ ശാന്തകുമാറിനെ കൊല്ലാന്‍ രാജഗോപാല്‍ അഞ്ച് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി. ഒരിക്കല്‍ രക്ഷപ്പെട്ട ശാന്തകുമാറിനെയും കുടുംബത്തെയും വീണ്ടും പിടികൂടിയ ശേഷം മന്ത്രവാദത്തിനെന്നു പറഞ്ഞ് വിദൂര ഗ്രാമത്തില്‍ കൊണ്ടുപോയി. അതിനു ശേഷമാണ് 2001 ഒക്ടോബര്‍ 3ന് കൊടൈക്കനാലില്‍ ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
ജീവപര്യന്തം തടവ് ശിക്ഷ
കൊടൈക്കനാലിലെ അജ്ഞാഞാത ജഡം ശാന്തകുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടി. സെഷന്‍ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും എട്ട് മാസത്തെ ജയില്‍ വാസത്തിനു ശേഷം ആരോഗ്യപരമായ കാരണത്താല്‍ ജാമ്യത്തിലിറങ്ങി. ജീവജ്യോതിക്ക് ആറ് ലക്ഷം രൂപ കൊടുത്ത് കേസൊതുക്കാനായിരുന്നു ജാമ്യത്തിലിറങ്ങി ആദ്യ ശ്രമം. എന്നാല്‍ ഒന്നിനും ജീവജ്യോതി വഴങ്ങിയില്ല. അതിനിടെ സെഷന്‍സ് കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലില്‍ വിധി ജീവപര്യന്തമായി ഉയര്‍ന്നു. അവസാനം 2019 മാര്‍ച്ചില്‍ സുപ്രീം കോടതിയും ജീവപര്യന്തം ശരിവച്ചതോടെ വീണ്ടും ജയിലിലേക്ക് വഴിതുറക്കുകയായിരുന്നു.
ജയിലില്‍ കിടക്കില്ലെന്ന വാശി
100 ദിവസത്തിനകം കോടതിയില്‍ കീഴടങ്ങി ജയിലില്‍ പോവണമെന്നായിരുന്നു സുപ്രിംകോടതിയുടെ വിധി. എന്നാല്‍ ഏതു വിധേനയും ജയില്‍ വാസം ഒഴിവാക്കാനായിരുന്നു രാജഗോപാലിന്റെ ശ്രമം. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അതും തള്ളി. അങ്ങനെ ആംബുലന്‍സില്‍ കോടതിയിലെത്തിയ രാജഗോപാലിന് ജയിലില്‍ കിടക്കേണ്ടി വന്നില്ല. അതിനു മുമ്പേ ഹൃദയാഘാതത്തിന്റെ രീതിയില്‍ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.