ചെന്നൈ: പ്രതികൂല സാഹചര്യങ്ങളോടുള്ള പോരാട്ടമാണ് ഏതൊരാളെയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കുന്നത് എന്ന് പറയാറുണ്ട്. അത്തരമൊരു വിജയഗാഥയാണ് തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിയായ പാട്രീഷ്യ നാരായണന്റേത്. കഷ്ടപ്പാടുകളോട് പൊരുതിനേടിയ വിജയം. ആരുടെയും സഹായമില്ലാതെ വളര്‍ച്ചയുടെ പടവുകള്‍ കയറിയ പാട്രീഷ്യ ഇന്ന് ചെന്നൈയില്‍ ചെയിന്‍ റെസ്റ്റോറന്റുകളുടെ ഉടമയാണ്.
അമേരിക്കയെ പിന്നിലാക്കി ഇന്ത്യയുടെ വൻ കുതിപ്പ്; വേഗത്തിൽ വളരുന്ന രാജ്യങ്ങളിൽ ഒന്നാമൻ
ഇടത്തരം കുടുംബത്തില്‍ ജനനം
നാഗര്‍കോവിലിലെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു പാട്രീഷ്യയുടെ ജനനം. അച്ചനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ചെന്നൈ ക്വീന്‍ മേരീസ് കോളേജിലയിരുന്നു പഠനം. അതുവരെ കാര്യങ്ങളൊക്കെ ഭംഗിയായി മുന്നോട്ടുപോയി. മകള്‍ നല്ല രീതിയില്‍ പഠിച്ച് വലിയ ഉദ്യോഗം നേടണമന്ന് എല്ലാവരെയും പോലും പാട്രീഷ്യയുടെ അച്ചനമ്മമാരും ആഗ്രഹിച്ചു. എന്നാല്‍ കോളേജ് പഠന കാലത്ത് കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.
ബ്രാഹ്മണ യുവാവുമായി പ്രണയം
കോളേജ് പഠനത്തിനിടയില്‍ പാട്രീഷ്യ കണ്ടുമുട്ടിയ യുവാവുമായുള്ള പരിചയം പ്രണയമായി മാറാന്‍ അധികം സമയമെടുത്തില്ല. ബ്രാഹ്മണ യുവാവുമായുള്ള വിവാഹ ബന്ധം യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള തന്റെ അച്ചനും അമ്മയും കുടുംബക്കാരും അംഗീകരിക്കില്ലെന്ന് നന്നായി അറിയാമായിരുന്നു പാട്രീഷ്യയ്ക്ക്. പക്ഷെ പ്രണയത്തിനു മുമ്പില്‍ അത്തരം ചിന്തകള്‍ക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല. കോളേജ് പഠനം പാതിവഴിയില്‍ നില്‍ക്കെ നാരായണനുമായി രജിസ്റ്റര്‍ വിവാഹം ചെയ്തു.
വീട്ടില്‍ നിന്നിറക്കി വിട്ടു
വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്നമാവുമെന്ന് അറിയാവുന്ന പാട്രീഷ്യ, ഇക്കാര്യം രഹസ്യമാക്കിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോളേജ് പഠനം പൂര്‍ത്തിയാവുന്ന മുറയ്ക്ക് തങ്ങളുടെ ബന്ധം വീട്ടില്‍ പറയാമെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാല്‍ ഭര്‍ത്താവിന്റെ ശക്തമായ സമ്മര്‍ദ്ദം കാരണം രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് മൂന്നു മാസമായപ്പോഴേക്കും വീട്ടുകാര്‍ക്കു മുമ്പില്‍ സത്യം തുറന്നുപറയാന്‍ അവള് നിര്‍ബന്ധിതയായി. പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിക്കുകയും ചെയ്തു. വീടു വിട്ടിറങ്ങേണ്ടി വന്ന പാട്രീഷ്യ താമസം ഭര്‍ത്താവിനൊപ്പം വാടക മുറിയിലേക്ക് മാറ്റി.
ലഹരിക്കടിമയായ ഭര്‍ത്താവ്
പ്രണയകാലത്ത് സ്വപ്നം കണ്ട ആനന്ദകരമായ ജീവിതമായിരുന്നില്ല വിവാഹ ശേഷം പാട്രീഷ്യയെ തേടിയെത്തിയത്. മദ്യത്തോടുള്ള ഭര്‍ത്താവിന്റെ താല്പര്യം വര്‍ധിച്ച് അത് ആസക്തിയായി മാറി. ക്രമേണ ലഹരി പദാര്‍ഥങ്ങളിലേക്ക് തിരിഞ്ഞതോടെ ജോലിക്കോ മറ്റോ പോവാത്ത സ്ഥിതിയായി. എപ്പോഴും വഴക്കും പ്രശ്നങ്ങളും. ഇടിയും തൊഴിയുമൊക്കെ സഹിച്ച് ഭര്‍ത്താവിനൊപ്പം പരമാവധി പിടിച്ചു നിന്നു. അതിനിടയില്‍ അവര്‍ക്ക് രണ്ട് കുട്ടികള്‍ പിറന്നിരുന്നു. ഭര്‍ത്താവ് ജോലിക്കു പോവാതായതോടെ ജീവിതം വഴിമുട്ടിയ പാട്രീഷ്യ, ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം സഹിക്കാതായപ്പോള്‍ അവരെ വിട്ടിറങ്ങുകയായിരുന്നു. വഴിയാധാരമായ മകളെയും കുട്ടികളെയും സ്വീകരിക്കാന്‍ അച്ചനും അമ്മയും മനസ്സ് കാണിച്ചതോടെ തല്ക്കാലം രക്ഷപ്പെട്ടു.
സ്വന്തം കാലില്‍ നില്ക്കാന് വാശി
എന്നാല്‍ ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണമെന്ന വാശിയിലായിരുന്നു പാട്രീഷ്യ. ആരുടെയും സഹായമില്ലാതെ താന്‍ പിടിച്ചുനില്‍ക്കുമെന്ന് അവള് തീരുമാനിച്ചു. പക്ഷെ, പഠനം പാതിവഴിയില്‍ നിര്‍ത്തിയ പാട്രീഷ്യയ്ക്ക് അറിയാവുന്ന ജോലികളൊന്നുമുണ്ടായിരുന്നില്ല. ആകെ അറിയാവുന്നത് കുക്കിംഗ് മാത്രമായിരുന്നു. അതുവച്ച് അച്ചാറും സ്ക്വാഷും ജാമും മറ്റുമുണ്ടാക്കി വില്‍പ്പന തുടങ്ങി. തുടക്കത്തില്‍ അമ്മയുടെ ഓഫീസിലുള്ളവര്ക്കിടയിലായിരുന്നു വില്‍പ്പന. വന്‍ ഡിമാന്റായിരുന്നു പാട്രീഷ്യയുടെ വിഭവങ്ങള്‍ക്ക്. ഉണ്ടാക്കുന്ന മുഴുവന്‍ സാധനങ്ങളും അതേദിവസം വിറ്റുപോയി.
ഉന്തുവണ്ടിയില്‍ ചായക്കച്ചവടം
എന്നാല്‍ അച്ചനമ്മമാരെ ആശ്രയിച്ചുള്ള ജീവിതം വേണ്ടെന്നു തീരുമാനിച്ചിരുന്നു പാട്രീഷ്യ. രണ്ടു മക്കളെയും സ്വന്തമായി വളര്‍ത്താന്‍ ശേഷി നേടണമെന്ന് അവര്‍ അതിയായി ആഗ്രഹിച്ചു. ആയിടെയാണ് ഭിന്നശേഷിക്കാരായ രണ്ടു പേരെ ജോലിക്കെടുക്കുന്നവര്‍ക്ക് ഉന്തുവണ്ടി സൗജന്യമായി നല്കുന്ന പദ്ധതിയെ കുറിച്ച് അവര്‍ അറിഞ്ഞത്. ഒരു ഇന്തുവണ്ടി സ്വന്തമാക്കിയ അവര്‍ അവിടെ ചായയും കാപ്പിയും ചെറു പലഹാരങ്ങളും ഉണ്ടാക്കി വില്‍പ്പന ആരംഭിച്ചു. 1982 ജൂണ്‍ 21നായിരുന്നു പുതിയ ചായവണ്ടിയുടെ ഉദ്ഘാനം.
ആദ്യ ദിവസം 50 പൈസ
എന്നാല്‍ ചെന്നൈ മറീന ബീച്ചില്‍ തുടങ്ങിയ കച്ചവടത്തിന്റെ ആദ്യദിനം നിരാശയുടേതായിരുന്നു. ആകെ കിട്ടിയ ലാഭം 50 പൈസ മാത്രം. എന്നാല്‍ നിരാശപ്പെടാതെ തന്റെ പോരാട്ടം തുടരാന്‍ അവര്‍ തീരുമാനിച്ചു. വരും ദിനങ്ങളില്‍ തട്ടുകടയിലേക്ക് കൂടുതല്‍ പേര് എത്തിത്തുടങ്ങി. ചായക്കും കാപ്പിക്കുമൊപ്പം ജ്യൂസും സമൂസ, ബജ്ജി തുടങ്ങിയ സ്നാക്സും കൂടിയായപ്പോള്‍ ആവശ്യക്കാരേറി. ഒരു ദിവസം 25000 രൂപ വരെ ലാഭമുണ്ടാക്കാന്‍ ഈ ചായവണ്ടി കച്ചവടത്തിലൂടെ തനിക്ക് സാധിച്ചതായി പാട്രീഷ്യ ഓര്‍ക്കുന്നു. വൈകുന്നേരങ്ങളിലായിരുന്നു കച്ചവടം പൊടിപൊടിച്ചത്.
ഉന്തുവണ്ടിയില്‍ നിന്ന് കാന്റീനിലേക്ക്
തന്റെ ചായവണ്ടിയിലെ സ്ഥിരം ഉപഭോക്താവായിരുന്നു ചെന്നൈ സ്ലം ക്ലിയറന്‍സ് ബോര്‍ഡ് ചെയര്മാന്. പാട്രീഷ്യയുടെ രുചിയേറിയ ഭക്ഷണം ഏറെ ഇഷ്ടപ്പെട്ട ഇദ്ദേഹം ചെന്നൈയില്‍ തന്നെയുള്ള ബോര്‍ഡ് ഓഫീസ് പരിസരത്ത് ഒരു കാന്റീന് തുടങ്ങാനുള്ള നിര്‍ദ്ദേശം പാട്രീഷ്യ മുമ്പാകെ വച്ചു. ഈ അവസരം മുതലാക്കിയ പാട്രീഷ്യ ഏതാനും ജീവനക്കാരുടെ സഹായത്തോടെ കാന്റീന് ആരംഭിക്കാന്‍ തീരുമാനിച്ചു.
കൂടുതല്‍ സ്ഥലങ്ങളിലേക്ക്
അധികം നാളുകള്‍ പിന്നിടുന്നതിനു മുമ്പേ പാട്രീഷ്യയുടെ കാന്റീന് ഹിറ്റായി. കൂടുതല്‍ ഓഫീസുകളില്‍ നിന്ന് കാന്റീന് തുടങ്ങാനുള്ള ഓഫറുകള്‍ വന്നു. അതിനിടയില്‍ പ്രസിദ്ധമായ നാഷനല്‍ പോര്‍ട്ട് മാനേജ്മെന്റ് ട്രെയിനിംഗ് സ്കൂളിലെ 700 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കാനുള്ള കരാര്‍ ഏറ്റെടുത്തു. ഇവിടെയും കാന്റീന് തുടങ്ങിയതോടെ ദിവസ വരുമാനം ഒരു ലക്ഷം രൂപ കവിഞ്ഞു.
അപകടം തളര്‍ത്തിയ നാളുകള്‍
ഇതിനിടയിലാണ് അപ്രതീക്ഷിതമായി എത്തിയ ഒരു ദുരന്തം പാട്രീഷ്യയെ തളര്‍ത്തിയത്. തന്റെ മകളുടെ വിവാഹം കഴിഞ്ഞ് കഷ്ടിച്ച് ഒരു മാസം ആയപ്പോഴായിരുന്നു സംഭവം. ഒരു വാഹനാപകടത്തില്‍ മകളും ഭര്‍ത്താവും മരണപ്പെട്ടു. ഇത് അവര്‍ക്ക് താങ്ങാനാവുന്നതിലപ്പുറമായിരുന്നു. ബിസിനസ് മകനെ ഏല്‍പ്പിച്ച് അവര്‍ കുറച്ചുകാലം രംഗത്തുനിന്ന് മാറി നിന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ബിസിനസിലേക്ക് പട്രീഷ്യ തിരിച്ചുവന്നത്.
സൗജന്യ ആംബുലന്‍സ് സര്‍വീസ്
മകളും മരുമകനും കൊല്ലപ്പെട്ട വാഹനാപകടം നടന്ന അച്ചരപ്പാക്കത്ത് ഒരു സൗജന്യ ആംബുലന്‍സ് നല്കിക്കൊണ്ടായിരുന്നു അവരുടെ തിരിച്ചുവരവ്. മകളുടെ ഓര്‍യ്ക്കായി ഇത് നാടിന് സമര്‍പ്പിച്ചു. മകളും ഭര്‍ത്താവും അപകടത്തില്‍പ്പെട്ട് മരിച്ചുകിടന്നപ്പോള്‍ ഒരു ആംബുലന്‍സ് അവരുടെ ശരീരങ്ങള്‍ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പകരം കാറിന്റെ ഡിക്കില് കയറ്റിയായിരുന്നു മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചത്. ഇനിയാര്‍ക്കും ഇത്തരം ഒരു അനുഭവം ഉണ്ടാവരുതെന്ന പ്രതീക്ഷയിലായിരുന്നു സൗജന്യ ആംബുലന്‍സ് സര്‍വീസ്.
മകളുടെ പേരില്‍ റസ്റ്റോറന്റുകള്‍
ബിസിനസിലേക്ക് തിരിച്ചെത്തിയ പാട്രീഷ്യ മരിച്ചുപോയ മകളുടെ പേരില്‍ ആദ്യ റസ്റ്റോറന്റ് ആരംഭിച്ചു. സന്ദീപ റെസ്റ്റോറന്റ് താമസിയാതെ ഹിറ്റാവുകയും ചെയ്തു. ഇന്ന് സന്ദീപ റെസ്റ്റോറന്റിന് ചെന്നൈയില്‍ 14 ശാഖകളുണ്ട്. 200ലേറെ ജീവനക്കാരും. ഇവയുടെ ഡയരക്ടറായ പാട്രീഷ്യയെ തേടി അതിനിടയില്‍ വലിയ ബഹുമതികളും അംഗീകാരങ്ങളുമെത്തി. 2010ലെ എഫ്ഐസിസിഐയുടെ വുമണ്‍ എന്‍ട്രപ്രണര്‍ അവാര്‍ഡായിരുന്നു ഇവയിലൊന്ന്.
ഫോട്ടോ കടപ്പാട് :- സോഷ്യൽ മീഡിയ