വർഷങ്ങൾക്ക് മുമ്പ് വെറും 795 ഡോളറുമായി കേരളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്ന രൂപേഷ് തോമസ് എന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ ഇന്ന് ലണ്ടനിലെ കോടീശ്വരനായ ബിസിനസുകാരനാണ്. 23-ാം വയസ്സിൽ ലണ്ടനിലെത്തിയ രൂപേഷ് 16 വർഷം കൊണ്ടുണ്ടാക്കിയ നേട്ടങ്ങൾ ചെറുതല്ല.
വിദേശിയായ ഭാര്യയ്ക്ക് നമ്മുടെ നാടൻ ചായയോടുള്ള പ്രിയമാണ് രൂപേഷിന്റെ ജീവിതം മാറ്റിമറിച്ച ടക് ടക് ചായ എന്ന ബിസിനസിന് തുടക്കം കുറിക്കാൻ കാരണം. സ്വന്തം കഠിനാധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും വിജയത്തിന്റെ പടികൾ അനായാസം കയറിയ രൂപേഷിന്റെ വിജയ കഥ എങ്ങനെയെന്ന് അറിയണ്ടേ?
കുട്ടിക്കാലം
1978 മേയ് മാസത്തിൽ ജനിച്ച രൂപേഷ്, തന്റെ അമ്മ ഷൈല, അച്ഛൻ ജോസഫ്, ഇളയ സഹോദരൻ രാകേഷ് എന്നിവരോടൊപ്പം വാടക വീട്ടിലാണ് വളർന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന കുട്ടിക്കാലമായിരുന്നു രൂപേഷിന്റേത്. എന്നാൽ ഇതൊന്നും പഠനത്തെ ബാധിച്ചില്ല. കണക്കും സയൻസുമായിരുന്നു ഇഷ്ട വിഷയങ്ങൾ. അതുകൊണ്ട് തന്നെ എഞ്ചിനീയറിംഗ് പഠിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ 18-ാം വയസ്സിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് പഠനം ആരംഭിച്ചു.
സ്വപ്നങ്ങൾ യാഥാർത്ഥ്യമായി
കുട്ടിക്കാലം മുതൽ രൂപേഷിന്റെ സ്വപ്നങ്ങൾക്ക് അതിർവരമ്പുകളില്ലായിരുന്നു. കുടുംബത്തിന്റെ കഷ്ട്ടപ്പാടുകൾ കണ്ടു വളർന്ന രൂപേഷിന് എങ്ങനെയും വിദേശത്തേയ്ക്ക് പറക്കണം പണമുണ്ടാക്കണം എന്ന ആഗ്രഹം ചെറുപ്പം മുതൽ ഉണ്ടായിരുന്നു. കേരളം ഏറെ ഇഷ്ട്ടമാണെങ്കിലും തന്റെ മുഴുവൻ കഴിവുകളും പുറത്തെടുക്കാൻ സാധിച്ചത് ലണ്ടനിൽ എത്തിയ ശേഷമാണെന്ന് രൂപേഷ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
23-ാം വയസ്സിൽ ലണ്ടനിൽ
23-ാം വയസ്സിലാണ് രൂപേഷ് ലണ്ടനിലെത്തുന്നത്. വെറും 795 ഡോളറുമായാണ് അന്ന് കേരളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നത്. ലണ്ടനിലെത്തി രൂപേഷ് ആദ്യം ചെയ്തത് അവിടുത്തെ പാർലമെന്റ് മന്ദിരം സന്ദർശിക്കുക എന്നതാണ്.
ആദ്യ ജോലി മക്ഡോണാൾഡ്സിൽ
മക്ഡോണാൾഡ്സിലാണ് രൂപേഷിന് ആദ്യം ജോലി ലഭിച്ചത്. മണിക്കൂറിന് 5.30 ഡോളർ മാത്രമായിരുന്നു അവിടുത്തെ ശമ്പളം. എന്നാൽ ഏതാനും ആഴ്ച്ചകൾക്ക് ശേഷം രൂപേഷ് രണ്ടാമത്തെ ജോലിയിൽ പ്രവേശിച്ചു. വീടുകൾ തോറും കയറിയിറങ്ങി കച്ചവടം നടത്തുന്ന സെയിൽസ് ജോലിയാണ് രണ്ടാമത് ലഭിച്ചത്.
ജീവിതസഖിയെ കണ്ടെത്തി
ജോലി സ്ഥലത്ത് നിന്ന് കണ്ടെത്തിയ കൂട്ടുകാരി അലക്സാണ്ട്രയാണ് രൂപേഷിന്റെ ജീവിതസഖി. 2007ൽ ഇവർ വിവാഹിതരായി. കണ്ടുമുട്ടിയപ്പോൾ തന്നെ തോന്നിയ പ്രണയം വിവാഹത്തിലേയ്ക്ക് കടക്കുകയായിരുന്നു.
ഭാര്യയ്ക്ക് ചായയോടുള്ള ഇഷ്ടം
2014ൽ രൂപേഷും അലക്സാണ്ട്രയും അവധി ആഘോഷിക്കാൻ നാട്ടിലെത്തി. അപ്പോഴാണ് അലക്സാണ്ട്രയ്ക്ക് നമ്മുടെ നാട്ടിലെ പാലൊഴിച്ച നല്ല ചൂട് ചായയോടുള്ള പ്രിയം രൂപേഷിന് മനസ്സിലായത്. ഇതാണ് പിന്നീട് ടക് ടക് ചായ എന്ന ബിസിനസിലേയ്ക്ക് നയിച്ചത്.
ചായ വിറ്റ് കോടീശ്വരനായി
ചായ എന്തുകൊണ്ട് ബിസിനസ് ആക്കിക്കൂടാ എന്ന ആശയം തലയിൽ ഉദിച്ചതു മുതൽ അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങി. മികച്ച ചായയുടെ റെസിപ്പി ലഭിക്കാൻ തന്നെ രണ്ട് വർഷമെടുത്തു. സാധാരണ ചായ മുതൽ മസാല ചായ വരെയുണ്ട് രൂപേഷിന്റെ ചായക്കടയിൽ
വെറും ചായക്കട അല്ല
ഓൺലൈൻ ഓർഡർ ചെയ്യുന്നവർക്ക് ചായ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ച് നൽകും. ഓഫീസിലായാലും വീട്ടിലായാലും ലണ്ടനിലുള്ളവർക്ക് ചായ കുടിക്കണമെന്നു തോന്നിയാൽ അപ്പോൾ തന്നെ ടക് ടക് ചായ ഓർഡർ ചെയ്യാവുന്നതാണ്. 2.6 മില്യൺ ഡോളർ വില വരുന്ന ചായ ബിസിനസാണ് രൂപേഷിന്റെയും അലക്സാണ്ട്രയുടെയും ടക് ടക് ചായ.
വിജയരഹസ്യം
തന്റെ വിജയത്തിന് പിന്നിൽ യാതൊരു വിധ മാജിക്കുകളും ഇല്ല. വെറും ഭാഗ്യം കൊണ്ട് വിജയിച്ച ആളല്ല താനെന്നും കഠിനാധ്വാനവും വിജയിക്കണമെന്ന് അടങ്ങാത്ത അഭിനിവേശവുമാണ് തന്റെ ജീവിതം മാറ്റി മറച്ചതെന്നും രൂപേഷ് പറയുന്നു.
ചിത്രങ്ങൾക്ക് കടപ്പാട് കമ്പനികളുടെ ഔദ്യോഗിക വെബ് പേജ്
malayalam.goodreturns.in