കൊവിഡ് 19 മഹാമാരി മൂലം ആഗോള തൊഴിലാളികളില്‍ പകുതിയോളം പ്രതിനിധീകരിക്കുന്ന 1.6 ബില്യണ്‍ അനൗപചാരിക തൊഴിലാളികള്‍ക്ക് ഉടന്‍ തന്നെ ഉപജീവനമാര്‍ഗം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) അറിയിച്ചു. 'രണ്ടാം പാദത്തിലെ മൊത്തം പ്രവൃത്തി സമയം 10.5 ശതമാനം കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രതിസന്ധിക്ക് മുമ്പുള്ള പാദത്തെക്കാള്‍ 305 ദശലക്ഷം മുഴുവന്‍ സമയ ജോലികള്‍ക്ക് തുല്യമാണ്,' അമേരിക്ക, യൂറോപ്പ്, മധ്യേഷ എന്നിവയിലെ ഏറ്റവും വലിയ ഇടിവ് പ്രവചിച്ചുകൊണ്ട് ഐഎല്‍ഒ പറഞ്ഞു.
നിലവിലെ പ്രതിസന്ധി 195 ദശലക്ഷം തൊഴിലാളികളുടെ പ്രയത്‌നത്തിന് തുല്യമായ അധ്വാനത്തെ ഇല്ലാതാക്കുമെന്ന് ഏപ്രില്‍ ഏഴിന് ഐഎല്‍ഒ കണക്കാക്കിയിരുന്നു. ഇതിനുപുറമെ 436 ദശലക്ഷം ബിസിനസ്/ സ്വയം തൊഴില്‍ സംരംഭങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി ഉടലെടുത്ത ആദ്യ മാസത്തില്‍ തന്നെ ലോകത്തെ രണ്ട് ബില്യണ്‍ അനൗപചാരിക തൊഴിലാളികളുടെ വേതനം ശരാശരി 60 ശതമാനം കുറഞ്ഞുവെന്ന് ഐഎല്‍ഒ വ്യക്തമാക്കി. ലോകത്തെ 3.3 ബില്യണ്‍ തൊഴിലാളികളില്‍ ഏറ്റവും ദുര്‍ബല വിഭാഗം അനൗപചാരിക തൊഴിലാളികളാണ്. ഇവര്‍ക്ക് ക്ഷേമ പരിരക്ഷ, ആരോഗ്യ പരിരക്ഷ എന്നിവയില്ല, കൂടാതെ വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള മാര്‍ഗവും ഇവര്‍ക്കില്ല.
പ്രധാനമന്ത്രി മാസ്ക് യോജന: സൌജന്യമായി മാസ്കുകൾ ലഭിക്കുമോ? ഇങ്ങനെയും തട്ടിപ്പ്
'ലോകത്തെ ദശലക്ഷക്കണക്കിന് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വരുമാനമില്ല, ഭക്ഷണമോ സുരക്ഷയോ ഇല്ല. ബിസിനസുകളാവട്ടെ സാമ്പത്തിക ഞെരുക്കത്തിലാണുതാനും,' ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് സമ്പാദ്യമോ ക്രെഡിറ്റിലേക്കുള്ള വഴിയോ ഇല്ല. ഇതെല്ലാമാണ് നിലവിലെ അവസ്ഥയെന്നും ഇപ്പോള്‍ അവരെ സഹായിച്ചില്ലെങ്കില്‍ ഈ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്പാദനം, താമസം, ഭക്ഷ്യ സേവനങ്ങള്‍, മൊത്ത-ചില്ലറ വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകള്‍. നിലവിലുള്ള ജോലികളെ എങ്ങനെ സംരക്ഷിക്കുമെന്നും വീണ്ടെടുക്കല്‍ ഘട്ടം ആരംഭിച്ച് കഴിഞ്ഞാല്‍ തൊഴില്‍ ആവശ്യം എങ്ങനെ വര്‍ദ്ധിപ്പിക്കുമെന്നതിനെയും ഇതിനായി നയപരമായ നടപടികള്‍ എങ്ങനെ നടപ്പാക്കുമെന്നതിനെയും ആശ്രയിച്ചിരിക്കും 2020 -ലെ ആഗോള തൊഴിലില്ലായ്മ എന്നും അദ്ദേഹം വ്യക്തമാക്കി.