അടച്ച് പൂട്ടലിന്റെ വക്കിൽ നിന്നും വൻ തിരിച്ച് വരവുമായി പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടികൽസ് (KSDP). കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടികൽസ് അടച്ചുപൂട്ടലിന്റെ വക്കത്തെത്തിയത്. കെടുകാര്യസ്ഥത മൂലമാണ് സ്ഥാപനം നഷ്ടത്തിലായതെന്ന് ആരോപണം ഉയർന്നിരുന്നു.
എന്നാൽ ഈ സാമ്പത്തികവർഷം മാത്രം ഇതുവരെ നൂറ്റിയിരുപത്തിയഞ്ച് കോടി രൂപയുടെ വിറ്റുവരവാണ് കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടികൽസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി പൊതുവിപണിയില്‍ വലിയ വിലവരുന്ന മരുന്നുകൾ കുറഞ്ഞ വിലയ്ക്ക്, ഗുണനിലവാരം ഉറപ്പു വരുത്തി പൊതുജനാരോഗ്യമേഖലയിൽ ലഭ്യമാക്കാനായി.
കഴിഞ്ഞ സർക്കാർ അധികാരത്തിൽ നിന്നിറങ്ങിയപ്പോൾ KSDPയുടെ വിറ്റുവരവ് വെറും 26.77 കോടി രൂപയായിരുന്നു. വർഷം ഏകദേശം അഞ്ചു കോടിയോളം രൂപയുടെ നഷ്ടവും ഉണ്ടാക്കിയിരുന്നു കമ്പനി. എന്നാൽ നിലവിലെ സർക്കാർ അധികാരത്തിലേറിയതിനു ശേഷം വലിയ തോതിലുള്ള ആധുനീകരണ പ്രക്രിയ കമ്പനിയിൽ നടന്നു.

ഡ്രൈപൗഡർ ഇൻജക്ഷൻ പ്ലാന്റ്, NABL അംഗീകാരമുള്ള ആധുനിക ലാബ്, പത്തു കോടി രൂപയുടെ ബീറ്റാലാക്റ്റം ഇന്‍ജക്ഷന്‍ പ്ലാന്റ്, 32.15 കോടി രൂപ ചെലവില്‍ നോണ്‍-ബീറ്റാലാക്റ്റം പ്ലാന്റ് എന്നിവ സജ്ജീകരിച്ചു. നിലവിൽ അൻപത്തിമൂന്നു തരം ജീവൻരക്ഷാ മരുന്നുകളാണ് KSDPയിൽ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നേട്ടങ്ങളുടെ നീണ്ട പട്ടികയാണ് KSDP സ്വന്തമാക്കിയത്. നോണ്‍-ബീറ്റാലാക്റ്റം മരുന്ന് നിര്‍മാണത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.
ആറിനം മരുന്നുകളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൊഡക്റ്റ് (COPP) അംഗീകാരവും നേടി. അടുത്ത ഒന്നു രണ്ടു വർഷത്തിനുള്ളിൽ 500 കോടി രൂപ വിറ്റുവരവുള്ള ഒരു വമ്പൻ ഫാർമ കമ്പനിയായി KSDP മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊതുജനാരോഗ്യ മേഖലയിൽ മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന് ഈ മുന്നേറ്റം സംസ്ഥാനത്തിന് സഹായകമാകും.


Click it and Unblock the Notifications