കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ആക്സിസ് ബാങ്കിൽ നിന്ന് രാജി വച്ച് പുറത്തു പോയത് കുറഞ്ഞത് 15,000 ജീവനക്കാരെന്ന് റിപ്പോർട്ട്. പുതിയ മാനേജ്മെന്റിന്റെ വളർച്ചാ പരിധിയെ നേരിടാൻ മിഡ്, ബ്രാഞ്ച് ലെവൽ എക്സിക്യൂട്ടീവുകൾക്ക് കഴിയാത്തതാണ് പലരും രാജി വയ്ക്കാൻ കാരണമെന്ന് ബാങ്കുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
രാജിയ്ക്ക് കാരണം
സീനിയർ തലത്തിലും രാജി വയ്ക്കലുകൾ നടക്കുന്നുണ്ടെങ്കിലും മിക്ക രാജിയും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധം പുലർത്തുന്ന ശാഖകളിലാണ്. ബാങ്ക് പ്രവർത്തനത്തിൽ വന്ന പൂർണ്ണമായ മാറ്റമാണ് പലരുടെയും രാജിയ്ക്ക് കാരണമെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങളായി റെക്കോർഡ് രാജികൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ആക്‌സിസ് ബാങ്കും സമ്മതിച്ചു.
പുതിയ നിയമനം
ഈ സാമ്പത്തിക വർഷം ഇതിനകം 28,000 പേരെ നിയമിച്ചിട്ടുണ്ടെന്നും അവസാന പാദത്തിൽ 4,000 പേരെ കൂടി നിയമിക്കുമെന്നും ബാങ്ക് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ സാമ്പത്തിക വർഷം ബാങ്കിന്റെ പുതിയ നിയമനം 12,800 ആണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 30,000 പേരെ നിയമിക്കാനും പദ്ധതിയുണ്ട്. ബാങ്കിൽ 72,000 ജീവനക്കാരാണ് ആകെയുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 11,500 പേർ വർദ്ധിച്ചു.
അധികൃതർ
ബാങ്ക് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പുതിയ പുതിയ ജോലിക്കാരുടെ വർഷമാണെന്നും ജീവനക്കാരാണ് തങ്ങളുടെ ഏറ്റവും വലിയ ആസ്തിയെന്നും ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ദാഹിയ പറഞ്ഞു. മുൻ മേധാവി ശിഖ ശർമയ്ക്ക് റിസർവ് ബാങ്ക് കാലാവധി നീട്ടി നൽകാത്തതിനെ തുടർന്ന് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ് ചൗധരിയാണ് ആക്‌സിസ് ബാങ്കിന്റെ പ്രവർത്തന ചുമതലയുള്ളയാൾ. ചൌധരിക്ക് കീഴിൽ ബാങ്ക് റിപ്പോർട്ടിംഗ് ഘടനയിലും മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ, ബിസിനസ്സ് മേധാവികളിൽ ഭൂരിഭാഗവും എക്സിക്യൂട്ടീവ് ഡയറക്ടർമാരെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ, മിക്കവാറും എല്ലാവരും സിഇഒയെ നേരിട്ടാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഓട്ടോമേഷന് പ്രാധാന്യം
ഓട്ടോമേഷന് വലിയ തോതിൽ പ്രാധാന്യം നൽകിയാണ് ബാങ്കിന്റെ മുന്നേറ്റം. കൃത്രിമബുദ്ധി ഉപയോഗിച്ച് ബാങ്കിന്റെ ളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത് പലരെയും അസ്വസ്ഥരാക്കുന്ന കാര്യമാണ്. മാത്രമല്ല പുതിയ ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോൾ ബാങ്കർമാരേക്കാൾ അധികം എഞ്ചിനീയർമാരെയാണ് ബാങ്ക് തിരഞ്ഞെടുക്കുന്നത്.


Click it and Unblock the Notifications