ദില്ലി: തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ കോടികളുടെ ഉറവിടം മനസിലാകാതെ അന്തംവിട്ടിരിക്കുകയാണ് ഉത്തർപ്രദേശിലെ ബലിയ ജില്ലയിൽ നിന്നുള്ള 16 കാരിയായ സരോജ. 10 കോടി രൂപയാണ് സരോജയുടെ അക്കൗണ്ടിൽ എത്തിയത്.
ഇത്രയും പണം എവിടെ നിന്നാണ് എത്തിയതെന്ന് കണ്ടെത്താൻ കഴിയാതിരുന്നതോടെ ഇത് സംബന്ധിച്ച് പെൺകുട്ടിയും കുടുംബവും പോലീസിൽ പരാതി നൽകി. പരാതിയിൽ പറയുന്നത് ഇങ്ങനെ
അക്കൗണ്ടിലെത്തിയത് കോടികൾ
ബൻസ്ദി പോലീസിലാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. അലബാദ് ബാങ്കിലാണ് പെൺകുട്ടിക്ക് അക്കൗണ്ട് ഉള്ളത്. തിങ്കളാഴ്ച ബാങ്കിൽ എത്തിയപ്പോളാണ് അക്കൗണ്ടിൽ 9.99 കോടി എത്തിയ കാര്യം ബാങ്ക് ജീവനക്കാർ അറിയിച്ചതെന്ന് സരോജ പറയുന്നു. 2018 ലായിരുന്നു സരോജ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 16 കിമി അകലെയാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്.
ഫോണിൽ വിളിച്ച് ആധാർ വിവരം തേടി
ഇത്രയും പണം എവിടെ നിന്ന് എത്തിയെന്ന് മനസിലാകാതിരുന്നതോടെയാണ് സരോജയും കുടുംബവും പോലീസിൽ പരാതി നൽകിയത്. അതേസമയം രണ്ട് വർഷം മുൻപ് നീലേഷ് കുമാർ എന്നൊരാൾ തന്നെ ഫോണിൽ വിളിച്ച് ഫോട്ടോയും ആധാർ കാർഡ് നമ്പറും നൽകാൻ ആവശ്യപ്പെട്ടിരുന്നതായി സരോജ പോലീസിനോട് പറഞ്ഞു.
ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന്
പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭിക്കുന്നതിന് ആണ് വിശദാംശങ്ങൾ തേടിയതെന്നായിരുന്നു ഇയാൾ സരോജയോട് പറഞ്ഞത്. പിന്നീട് ഇതിന്റെ വിശദാംശങ്ങൾ തേടി നീലേഷിനെ ബന്ധപ്പെടാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും അയാളുടെ ഫോൺ ഓഫായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു.
അന്വേഷിച്ച് വരികയാണെന്ന്
അതേസമയം നിരവധി തവണ സരോജ് 10,000 മുതൽ 20,000 രൂപവരെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി ബാങ്ക് മാനേജർ പോലീസിൽ പറഞ്ഞു.
ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും സംഭവത്തിൽ നടപടിയെടുക്കുമെന്നും ബൻസ്‌ദി പോലീസ് സ്റ്റേഷൻ ഇൻചാർജ് രാജേഷ് കുമാർ സിംഗ് പറഞ്ഞു.


Click it and Unblock the Notifications