31 ജനുവരി മുതൽ ആരംഭിക്കുന്ന 2 ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് എസ്‌ബിഐയും മറ്റ് പൊതുമേഖലാ ബാങ്കുകളും ഉപഭോക്താക്കളെ അറിയിച്ചു. വേതന പരിഷ്കരണമാണ് ബാങ്ക് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാരിനൽ സമ്മർദ്ദം ചെലുത്തുന്നതിനായാണ് ജനുവരി 31 മുതൽ രാജ്യവ്യാപകമായി രണ്ട് ദിവസത്തെ പണിമുടക്ക് നടത്തുന്നതെന്ന് ബാങ്ക് യൂണിയനുകൾ വ്യക്തമാക്കി.
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി), ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ബി.ബി.എ), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ് എന്നിവയുൾപ്പെടെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ തലപ്പത്തുള്ള യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളാണ് (യു.എഫ്.ബി.യു) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കാശ് ഈ ബാങ്കുകളിൽ നിക്ഷേപിക്കാം, എഫ്ഡിയ്ക്ക് 9.10% പലിശ നിരക്ക്
തിങ്കളാഴ്ച ചീഫ് ലേബർ കമ്മീഷണറുമായി നടന്ന കൂടിക്കാഴ്ച പരാജയപ്പെട്ടതിനാഷ യൂണിയനുകൾ പണിമുടക്ക് നോട്ടീസ് പിൻവലിച്ചിട്ടില്ലെന്ന് എ.ഐ.ബി.ഒ.സി പ്രസിഡന്റ് സുനിൽ കുമാർ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതന പരിഷ്കരണം 2017 നവംബറിലാണ് അവസാനമായി നടപ്പാക്കിയത്.
ജനുവരി 31 മുതൽ ആരംഭിക്കുന്ന ദ്വിദിന പണിമുടക്ക് മൂലം ബാങ്കിന്റെ പ്രവർത്തനങ്ങളെ ഒരു പരിധിവരെ ബാധിക്കുമെന്ന് എസ്‌ബിഐ ഉൾപ്പെടെയുള്ള പല ബാങ്കുകളും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ശമ്പളത്തിൽ 20% വർദ്ധനവാണ് യൂണിയനുകൾ ആവശ്യപ്പെടുന്നു. കഴിഞ്ഞ വേതന പരിഷ്കരണത്തിൽ, 2012 നവംബർ 1 മുതൽ 2017 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ജീവനക്കാർക്ക് 15% വർദ്ധനവ് ലഭിച്ചിരുന്നു. സർക്കാരിന്റെ "ജനവിരുദ്ധ" നയങ്ങൾക്കെതിരായ 10 പ്രമുഖ ട്രേഡ് യൂണിയനുകളിലെ ഒരു വിഭാഗം ബാങ്ക് ജീവനക്കാർ ഈ മാസം ആദ്യം (ജനുവരി 8ന്) പണിമുടക്ക് നടത്തിയിരുന്നു.