കൊറോണ വൈറസ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക നഷ്ടം ലഘൂകരിക്കുന്നതിനുള്ള അമേരിക്കയുടെ സുപ്രധാന സാമ്പത്തിക ഉത്തേജക ബില്ലിൽ അമേരിക്കൻ സെനറ്റർമാരും ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരും ധാരണയിലെത്തിയതായി വൈറ്റ് ഹൌസ് ഉദ്യോഗസ്ഥൻ എറിക് യുലാൻഡ് പറഞ്ഞു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം രണ്ട് ട്രില്യൺ ഡോളർ പാക്കേജായിരിക്കും പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതീക്ഷകൾ ഇങ്ങനെ
കരാറിനെക്കുറിച്ച് സെനറ്റിന്റെ റിപ്പബ്ലിക്കൻ ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണൽ ഉടൻ തന്നെ സെനറ്റിൽ സംസാരിക്കുമെന്നാണ് പ്രതീക്ഷ. കനത്ത നഷ്ടം നേരിടുന്ന വ്യവസായങ്ങൾക്ക് 500 ബില്യൺ ഡോളറിന്റെ ഫണ്ടും ലക്ഷക്കണക്കിന് യുഎസ് കുടുംബങ്ങൾക്ക് 3,000 ഡോളർ വരെ നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട ബിസിനസ് വായ്പകൾക്കായി 350 ബില്യൺ ഡോളറും തൊഴിലില്ലായ്മ നേരിടുന്നവർക്ക് 250 ബില്യൺ ഡോളറും ആശുപത്രികൾക്ക് 75 ബില്യൺ ഡോളറും പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.
കൊറോണ മഹാമാരി
യുഎസിൽ 660 ൽ അധികം ആളുകൾ മരിക്കുകയും 50,000 ത്തിലധികം പേർക്ക് അസുഖം ബാധിക്കുകയും ആയിരക്കണക്കിന് ബിസിനസുകൾ അടച്ചുപൂട്ടുകയും ചെയ്ത സാഹചര്യത്തിലാണ് സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ലക്ഷക്കണക്കിന് ആളുകൾക്കാണ് നിലവിൽ ജോലി നഷ്ട്ടപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്നുള്ള സാമ്പത്തിക ആഘാതം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കും അമേരിക്കയുടെ സാമ്പത്തിക ഉത്തേജന പാക്കേജ്.
ഏറ്റവും വലിയ ഉത്തേജക ബിൽ
ദേശീയ പ്രതിരോധം, ശാസ്ത്രീയ ഗവേഷണം, ദേശീയപാത നിർമ്മാണം, മറ്റ് വിവേചനാധികാര പരിപാടികൾ എന്നിവയ്ക്കായി യുഎസ് സർക്കാർ ചെലവഴിക്കുന്നതിനേക്കാൾ കൂടുതലാണ് ഉത്തേജക പാക്കേജിനായി നീക്കി വച്ചിരിക്കുന്നത്. ഇതുവരെ നിർദ്ദേശിച്ചതിൽ വച്ച് ഏറ്റവും വലിയ ഉത്തേജക ബില്ലായിരിക്കും ഇത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 9% ന് തുല്യമാണ് ഈ തുക. വ്യക്തികളെയും ആശുപത്രികളെയും ബിസിനസുകളെയും സഹായിക്കുന്നതിന് നേരിട്ടുള്ള സാമ്പത്തിക സഹായം നൽകാനാണ് യുഎസ് ശ്രമിക്കുന്നത്.
പാക്കേജ് പ്രഖ്യാപനം ഉടൻ
ഏറ്റവും പുതിയ 2 ട്രില്യൺ ഡോളർ ഉത്തേജക ബില്ലിൽ ഓരോ പൌരനും 1,200 ഡോളറോ അതിൽ കുറവോ നേരിട്ടുള്ള പേയ്‌മെന്റുകൾ ലഭിക്കുമെന്നാണ് കരുതുന്നത്. ബിസിനസുകൾക്കുള്ള വായ്പകൾ, തൊഴിലില്ലായ്മ ഇൻഷുറൻസിന്റെ വിപുലീകരണം, സാമൂഹിക സുരക്ഷാ വശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് അമേരിക്കക്കാരോട് സ്കൂളിൽ നിന്നും ജോലിയിൽ നിന്നും മാറിനിൽക്കാനും രോഗം പടരുന്നത് കുറയ്ക്കുന്നതിനായി വീടുകൾക്കുള്ളിൽ തന്നെ തുടരാനും ആവശ്യപ്പെടുന്ന സമയത്താണ് പാക്കേജ് പ്രഖ്യാപിക്കുന്നത്.


Click it and Unblock the Notifications