കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ രാജ്യത്ത് ജനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കൃഷിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, പാവപ്പെട്ട വിധവകൾ, പെൻഷൻകാർ, വികലാംഗർ, ഉജ്വാല യോജനയ്ക്ക് കീഴിലുള്ളവർ, സ്വയം സഹായ ഗ്രൂപ്പ് സ്ത്രീകൾ, നിർമാണത്തൊഴിലാളികൾ എന്നിവർക്കുള്ള പ്രത്യേക പാക്കേജ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
കർഷകർക്ക് അക്കൌണ്ടിൽ 2000 രൂപ
നിലവിൽ പ്രതിവർഷം 6,000 രൂപ ലഭിക്കുന്ന കർഷകർക്ക് അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ ഗഡു ഉടൻ നൽകും. 8.7 കോടി കർഷകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. എംജിഎൻആർജിഎയുടെ കീഴിൽ വേതന നിരക്ക് വർദ്ധിപ്പിച്ചുകൊണ്ട് ഒരു തൊഴിലാളിക്ക് 2,000 രൂപ അധികമായി നൽകുന്നു. മുതിർന്ന പൗരന്മാർക്കും വിധവകൾക്കും വികലാംഗർക്കും അടുത്ത മൂന്ന് മാസത്തിനുള്ളിൽ രണ്ട് തവണകളായി 1,000 രൂപ ലഭിക്കും. ഇത് 3 കോടി ദരിദ്രർക്ക് ഗുണം ചെയ്യും. ഇത് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റമായിരിക്കും.
വനിത ജൻ ധൻ അക്കൌണ്ട് ഉടമകൾക്ക്
20 കോടി വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപ വീതം ലഭിക്കും. ഉജ്വാല പദ്ധതി പ്രകാരം സ്ത്രീകൾക്ക് മൂന്ന് മാസത്തേക്ക് സിലിണ്ടർ സൌജന്യമായി നൽകും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 8.3 കോടി കുടുംബങ്ങൾക്ക് ഇത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. 7 ലക്ഷം കുടുംബങ്ങൾക്ക് 63 ലക്ഷം വനിതാ സ്വാശ്രയ ഗ്രൂപ്പുകളിലൂടെ 20 ലക്ഷം രൂപ കൊളാറ്ററൽ ഫ്രീ വായ്പയായി ലഭിക്കും. നിലവിൽ 10 ലക്ഷം രൂപ വരെ കൊളാറ്ററൽ ഫ്രീ വായ്പകളാണ് ലഭിക്കുന്നത്.
സൌജന്യ അരി
വൈറസിനെ നേരിടാൻ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകൾക്ക് ഒരാൾക്ക് 50 ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും പാക്കേജിൽ ഉൾപ്പെടുന്നു. 80 കോടി ദരിദ്രർക്ക് - ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും - പ്രതിമാസം അഞ്ച് കിലോ അരിയും ഗോതമ്പും ലഭിക്കും, കൂടാതെ ഇതിനകം ലഭിച്ച 5 കിലോയ്ക്ക് പുറമേ സൌജന്യമായിട്ടായിരിക്കും ലഭിക്കുക. പ്രാദേശിക മുൻഗണനകൾ അനുസരിച്ച് ഓരോ കിലോ പയറുവർഗങ്ങളും ലഭിക്കും.