മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തെ ധന, വായ്പാനയം റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച പ്രഖ്യാപിക്കും. സാമ്പത്തിക വളര്‍ച്ചയെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചുമുള്ള ആശങ്ക സജീവമല്ലാത്ത സാഹചര്യത്തില്‍ വായ്പാനിരക്കുകളില്‍ കാൽശതമാനത്തിന്റെ കുറവ് വരുത്താൻ കേന്ദ്രബാങ്ക് തയ്യാറാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അര ശതമാനത്തിന്റെ കുറവ് വരുത്തിയാല്‍ മാത്രമേ സാമ്പത്തിക മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാകൂവെന്നാണ് ചിലരുടെ പക്ഷം.
എന്തായാലും ഇത്തവണത്തെ റേറ്റ് കട്ടിന് ചില പ്രത്യേകതകളുണ്ട്. അടിസ്ഥാന പലിശനിരക്കില്‍ വരുന്ന വ്യത്യാസം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ വാണിജ്യ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്ന മാര്‍ജിന്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ്(എംസിഎല്‍ആര്‍) പുതിയ സാമ്പത്തിക വര്‍ഷം മുതലാണ് നടപ്പാക്കുന്നത്. പലിശനിരക്കില്‍ വരുത്തുന്ന കുറവുകള്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന പരാതികള്‍ വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് പുതിയ മാനദണ്ഡം പ്രഖ്യാപിച്ചത്.
എന്താണ് എംസിഎല്‍ആര്‍?
അതിനു മുമ്പ് ബാങ്കുകള്‍ എങ്ങനെയാണ് പലിശനിരക്കുകള്‍ നിശ്ചയിക്കുന്നത് എന്നു മനസ്സിലാക്കാം. റിപ്പോ നിരക്കും ഓഹരികളുടെ വില, പ്രവര്‍ത്തനചെലവ്, ലാഭാനുപാതം എന്നീ ഘടകങ്ങളാണ് ഓരോ ബാങ്കും പലിശനിരക്ക് നിശ്ചയിക്കാന്‍ ആശ്രയിക്കുന്നത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന റിപ്പോ നിരക്കാണ് ഇതിന്റെ അടിസ്ഥാനം. പുതിയ മാനദണ്ഡം അനുസരിച്ച് റിപ്പോ നിരക്കില്‍ വരുന്ന വ്യത്യാസം ഓട്ടോമാറ്റിക്കായി വായ്പാ പലിശനിരക്കില്‍ പ്രതിഫലിക്കും. എന്നാല്‍ മൂന്നു വര്‍ഷം വരെ മാത്രം കാലാവധിയുള്ള ലോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ സാധ്യത കുറവാണ്. ഓരോ മാസവും പലിശനിരക്കുകള്‍ പരിഷ്‌കരിക്കും. പലിശനിരക്കില്‍ കുറവ് വന്നാല്‍ ഇഎംഐ(പ്രതിമാസ തവണ)കളിലും വ്യത്യാസമുണ്ടാകുമെന്ന് ചുരുക്കം.