ന്യൂഡല്‍ഹി: പുതിയ വ്യോമയാന നയത്തിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. പുതിയ വിമാന സര്‍വീസ് തുടങ്ങുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയവും ഇരുപത് വിമാനങ്ങള്‍ വേണമെന്ന ചട്ടം എടുത്തുകളയും. കേരള സര്‍ക്കാറിന്റ എയര്‍ലൈന്‍ പദ്ധതിയായ എയര്‍ കേരളയ്ക്ക് ഏറെ ഗുണംചെയ്യുന്ന തീരുമാനമാണിത്.
ആഭ്യന്തര മേഖലയില്‍ അരമണിക്കൂര്‍ യാത്രക്ക് 1,200 രൂപയും ഒരു മണിക്കൂറിന് 2,500 രൂപയുമായിരിക്കണം പരമാവധി ടിക്കറ്റ് നിരക്കെന്നാണ് പുതിയ വ്യോമയാന നയം നിര്‍ദേശിക്കുന്നത്. അതോടൊപ്പം 20 വിമാനങ്ങളും അഞ്ചു വര്‍ഷമെങ്കിലും ആഭ്യന്തര വിമാന സര്‍വീസ് നടത്തിയിരിക്കണമെന്നുമുള്ള നിബന്ധനയില്‍ ഇളവുമണ്ട്. ഇതാണ് എയര്‍ കേരള പദ്ധതിക്ക് ഗുണകരമാകുന്ന ഘടകം. ലക്ഷക്കണക്കിന് മലയാളികള്‍ ഇന്ത്യക്ക് പുറത്തുള്ളതിനാല്‍ എയര്‍കേരളയുടെ അന്താരാഷ്ട്ര സര്‍വീസിനു നല്ല പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
പുതിയ നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:
കാന്‍സലേഷന്‍
വിമാനം റദ്ദുചെയ്യുമ്പോള്‍ നിര്‍ദിഷ്ട യാത്രാസമയത്തിന് 24 മണിക്കൂര്‍ മുമ്പ് ഇക്കാര്യം യാത്രക്കാരെ അറിയിക്കണം, ഇല്ലെങ്കില്‍ 10,000 രൂപവരെ നഷ്ടപരിഹാരം നല്‍കണം.
ലഗേജ്
യാത്രക്കാര്‍ക്ക് കൂടെ കൊണ്ടുപോകാവുന്ന 15 കിലോക്ക് പുറമെയുള്ള സാധനങ്ങള്‍ക്ക് ഓരോ കിലോക്കും 100 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല
സേവനം നിഷേധിച്ചാല്‍ നഷ്ടപരിഹാരം
റദ്ദുചെയ്ത ടിക്കറ്റുകളുടെ തുക 15 ദിവസത്തിനകം യാത്രക്കാര്‍ക്ക് കമ്പനികള്‍ മടക്കി നല്‍കണം, അംഗപരിമിതര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണം, ക്യാന്‍സലേഷന്‍ കൂലി ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടരുത്. പരിധിയിലേറെ ബുക്കിംഗ് ഉള്ളപ്പോള്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചാല്‍ 20,000 രൂപവരെ നഷ്ടപരിഹാരം നല്‍കണം.
സെസ് ഇനിയില്ല
നേരത്തെയുണ്ടായിരുന്ന നിബന്ധനകളില്‍ 20 വിമാനങ്ങള്‍ വേണമെന്ന മാനദണ്ഡം മാത്രം നിലനിര്‍ത്തിയ പുതിയ നയം ആഭ്യന്തര സര്‍വീസ് പരിചയ നിര്‍ബന്ധം ഒഴിവാക്കുകയും ഒപ്പം മുഴുവന്‍ ടിക്കറ്റുകള്‍ക്കും റീഫണ്ട് സംവിധാനമേര്‍പ്പെടുത്താനും നിര്‍ദേശിക്കുന്നുണ്ട്. അരമണിക്കൂര്‍ ഒരുമണിക്കൂര്‍ യാത്രകളുടെ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചതോടൊപ്പം ആഭ്യന്തര സര്‍വീസുകളിലെ രണ്ടു ശതമാനം സെസ് എടുത്തുകളഞ്ഞു.
പരാതികള്‍ക്ക് ഏകജാലക സംവിധാനം
വ്യോമയാനരംഗവുമായി ബന്ധപ്പെട്ട ഇടപാടുകള്‍, പരാതികള്‍, അന്വേഷണങ്ങള്‍ എന്നിവക്ക് ഡി ജി സി എ ഏകജാലക സംവിധാനം നടപ്പിലാക്കും. അതേസമയം നയം നടപ്പിലാകുന്നതോടെ എയര്‍ കേരള പദ്ധതിക്ക് തുടക്കം കുറിക്കാനാകും.