തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കോഴിയുടെ വില കുറച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടിയില്‍ കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയെങ്കിലും സംസ്ഥാനത്ത് കോഴി വില വര്‍ദ്ധിക്കുകയാണ് ചെയ്തത്. ജിഎസ്ടി വരുന്നതോടെ വില കുറയുമെന്നോർത്ത് കർഷകർ ഉത്പാദനം കുറച്ചതാണ് വില കുതിക്കാൻ കാരണം. കൂടാതെ അയല്‍ സംസ്ഥാനത്ത് നിന്ന് വരുന്ന കോഴിക്ക് വില കൂടിയെന്നാണ് ഇതിന് കാരണമായി വ്യാപാരികള്‍ പറയുന്നത്.
ജി.എസ്.ടിയുടെ പേരില്‍ കൊള്ളലാഭം ഇടാക്കാന്‍ അനുവദിക്കില്ലെന്നും ഇതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. 87 രൂപയ്ക്ക് മുകളില്‍ കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേയ്ക്ക് കോഴി എത്തുന്നത്. രണ്ട് മാസത്തോളമായി സംസ്ഥാനത്ത് കോഴിവില ഉയരുക തന്നെയായിയരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ ക്രമാതീതമായി ചൂടു വർധിച്ചതുമൂലം കോഴിക്കുഞ്ഞുകൾ കൂട്ടത്തോടെ ചത്തതാണ് വില ഉയരാൻ കാരണം.
malayalam.goodreturns.in