രാജ്യത്ത് ചെറിയ ഉള്ളിക്ക് പിന്നാലെ തക്കാളിക്കും വില നൂറു കടന്നു. ഒരു മാസം മുമ്പ് കിലോക്ക് പത്ത് രൂപ ഉണ്ടായിരുന്ന തക്കാളിക്കാണ് ഇപ്പോൾ 100 മുതൽ 110 രൂപ വരെ വില കൂടിയിരിക്കുന്നത്. ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവാണ് തക്കാളി വില ഉയരാൻ കാരണം.
തക്കാളി ഉത്പാദനത്തിൽ 65 ശതമാനം കുറവുണ്ടായതായാണ് വിവരം. സീസണല്ലാത്തതിനാൽ സെപ്റ്റംബർ വരെ വില ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. അടുത്തിടെ കേരളത്തിൽ ഉള്ളിവിലയും റെക്കോർഡിലെത്തിയിരുന്നു. ഉള്ളി 100 രൂപ കടന്നതിന് പിന്നാലെയാണ് ഇപ്പോൾ തക്കാളി വിലയും കുതിച്ചുയരുന്നത്.
കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. കർണാടകത്തിൽ നിന്ന് മുമ്പ് എത്തിയിരുന്നതിന്റെ പകുതി ലോഡ് തക്കാളി മാത്രമാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്.
കേരളത്തില്‍ അപൂര്‍വം ചിലയിടങ്ങളിൽ കൃഷി ഉണ്ടായിരുന്നെങ്കിലും മഴ തുടങ്ങും മുമ്പ് വിളവെടുത്തിരുന്നു. കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും തക്കാളി കൃഷിക്ക് നാശമുണ്ടായതും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിവരം.
malayalam.goodreturns.in