രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ജീവനക്കാർ നാളെ രാജ്യ വ്യാപകമായി പണിമുടക്കും. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നാം ശമ്പള കമ്മിഷന്‍ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ജീവനക്കാർ കാരണമല്ല ബിഎസ്എൻഎല്ലിന് നഷ്ടം സംഭവിക്കുന്നതെന്നും കമ്പനിയുടെ ചില നിലപാടുകൾ സർക്കാർ സ്വീകരിച്ച ചില നടപടികളുമാണ് ബിഎസ്എൻൽ നഷ്ട്ടത്തിലാകാൻ കാരണമെന്ന് എംപ്ലോയി യൂണിയൻ കൺവീനർ പി. അഭിമന്യൂ പറഞ്ഞു.
മൂന്നാം ശമ്പള കമ്മീഷൻ ശുപാർശ ജൂലൈ 19ന് മന്ത്രിസഭ അംഗീകരിച്ചിരുന്നു. ശമ്പള പരിഷ്കരണം, പെന്‍ഷന്‍ പരിഷ്കരണം, പുതിയ ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നിവയും ജീവനക്കാരുടെ ആവശ്യങ്ങളിൽ പെടുന്നു. കഴിഞ്ഞ മാസം ഇതേ ആവശ്യങ്ങളുന്നയിച്ച് ബിഎസ്എൻഎൽ ജീവനക്കാർ അഖിലേന്ത്യാ തലത്തിൽ ധർണ നടത്തിയിരുന്നു.
ബി.എസ്.എൻ.എൽ 2013-14 സാമ്പത്തിക വർഷം 691 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. എന്നാൽ 2014-15ൽ 672 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കമ്പനി നേടിയത്. 2015-16 വർഷത്തിൽ ലാഭം 3,854 കോടിയിലെത്തി. ജിയോയുമായുള്ള കടുത്ത മത്സരം നിലനിന്നിട്ടും ബിഎസ്എൻഎല്ലിന് ഓരോ മാസവും 20 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നുണ്ട്.
malayalam.goodreturns.in