കേരളത്തിന്റെ ഗ്രാമീണ മേഖലയിലുള്ള 1070 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ആറുമാസത്തിനകം ബിഎസ്എൻഎൽ 4ജി വൈഫൈകളും ഹോട്ട് സ്പോട്ടുകളും സ്ഥാപിക്കും. ഇതുവഴി ഒരു ഉപഭോക്താവിന് പ്രതിമാസം 4ജിബി ഡാറ്റാ വരെ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
പദ്ധതി 6 മാസത്തിനുള്ളിൽ
ഹോട്ട്സ്പോട്ടിന്റെ 100 മീറ്റർ ചുറ്റളവിലാണ് ഡാറ്റാ സേവനം ലഭ്യമാകുക. അടുത്ത ആറു മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. കേന്ദ്രസർക്കാരിന്റെ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യു പറഞ്ഞു.
വരിക്കാരുടെ എണ്ണം
ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം ഒക്ടോബറോടെ ഒരു കോടി കടക്കുമെന്നും ഡോ. പി.ടി. മാത്യു പറഞ്ഞു. കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിഛേദിച്ച ബി.എസ്.എന്‍.എല്‍, ലാൻഡ് ലൈൻ കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നതിനായി റീകണക്ഷന്‍ മേളകൾ എല്ലാ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളിലും എക്‌സ്‌ചേഞ്ചുകളിലും 3, 4, 5 തീയതികളിൽ സംഘടിപ്പിക്കുന്നുണ്ട്.
ബിഎസ്എൻഎൽ 4ജി
ഈ വർഷം അവസാനത്തോടെ കേരളത്തിൽ ബിഎസ്എൻഎൽ 4 ജി ലഭ്യമാകും. തലസ്ഥാന നഗരിയായ തിരുവനന്തപുരത്താകും ആദ്യം ലഭ്യമാകുക. തുടർന്ന് ഘട്ടം ഘട്ടമായി എല്ലാ ജില്ലാകേന്ദ്രങ്ങളെയും 4 ജിയിലേക്കു മാറ്റും.
5ജി സേവനം
5ജി സേവനങ്ങള്‍ക്കായി ഫിന്നിഷ് കമ്പനിയായ നോക്കിയയുമായി പങ്കാളിത്തതിലേര്‍പ്പെട്ടതിനൊപ്പം ചൈനീസ് നിര്‍മാതാക്കളായ ഇസഡ്ടിഇയുമായും ബിഎസ്എന്‍എല്‍ സഖ്യത്തിലേര്‍പ്പെടാനുള്ള നടപടികള്‍ നടക്കുകയാണ്.
മൊബൈൽ നമ്പർ ആധാർ ബന്ധിപ്പിക്കൽ
ഉപഭോക്തൃസേവന കേന്ദ്രങ്ങൾ, ഡയറക്ട് സെല്ലിംഗ് ഏജന്റുകൾ, റീട്ടെയ്ലർമാർ എന്നിവ വഴി ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാം. സംസ്ഥാനത്ത് ഇതുവരെ ആറു ലക്ഷത്തിലേറെ ബിഎസ്എൻഎൽ ഉപഭോക്താക്കൾ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞു.
വൈറസ് ആക്രമണം
കഴിഞ്ഞ ആഴ്ച്ച ബിഎസ്എൻഎല്ലിൽ നടന്ന വൈറസ് ആക്രമണം തടയാൻ ബംഗളൂരുവിലെ സെർവറുകളിൽ പ്രത്യേക സുരക്ഷയൊരുക്കും. ലഭിച്ച 20,000 പരാതികളിൽ 5000 എണ്ണത്തിന് മാത്രമേ ഇനി പരിഹാരം കാണാനുള്ളൂ.
സുരക്ഷാപ്രവർത്തനം
നഗരങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച് സുരക്ഷാപ്രവർത്തനങ്ങളിൽ ബിഎസ്എൻഎൽ പങ്കാളിയാകും.
കേരള പൊലീസുമായി ചേർന്നുള്ള പദ്ധതി കൊല്ലം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക.
ജിയോ ഇഫക്ട്
ടെലികോം മേഖലയിൽ വൻ വിപ്ലവം സൃഷ്ടിച്ചു കൊണ്ടായിരുന്നു റിലയൻസ് ജിയോയുടെ കടന്നു വരവ്. വളരെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സൗകര്യവും കോൾ ചാർജുമായി ജിയോ എത്തിയതോടെ മറ്റ് ടെലികോം കമ്പനികൾക്കും നിരക്കുകൾ കുറയ്ക്കേണ്ടി വന്നു. ഇത് ടെലികോം വകുപ്പിനെ കാര്യമായി ബാധിച്ചു.
നഷ്ടം 17000 കോടി
ജിയോയുടെ കടന്നു വരവോടെ ടെലികോം മേഖലയിൽ 17000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ബിഎസ്എൻഎൽ, വൊഡാഫോൺ, എയർടെൽ തുടങ്ങിയ കമ്പനികൾ മികച്ച ഓഫറുകളുമായി രംഗത്തെത്താൻ കാരണവും ജിയോയുമായുള്ള കടുത്ത മത്സരമാണ്.
malayalam.goodreturns.in