ആഗസ്ത് 22ന് ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. വിവിധ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
കേന്ദ്രസര്‍ക്കാരിന്റെ സമീപകാലത്തുണ്ടായ ചില നയപ്രഖ്യാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ, പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യൂണിയനുകള്‍ ആരോപിച്ചു. ബാങ്ക് സ്വകാര്യവത്കരണം, പൊതുമേഖല ബാങ്ക് ലയനം തുടങ്ങിയ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും വൻകിട കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടുമാണ് പണിമുടക്ക്.
കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയപ്രഘ്യാപനങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ പണിമുടക്ക് നടത്തുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. സെപ്റ്റംബർ 15ന് ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും പങ്കെടുക്കുന്ന പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുമെന്നും സൂചനയുണ്ട്.
മുമ്പ് ജൂലൈ 25, 26 തീയതികളിൽ നടത്താനിരുന്ന പണിമുടക്ക് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പ്രതിനിധികളുമായി കേന്ദ്ര ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയെ തുടർന്ന് മാറ്റി വച്ചിരുന്നു. ഐബിഐയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ സംഘടനകൾ തീരുമാനിച്ചത്.
malayalam.goodreturns.in