ഒമാനിൽ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
സ്വകാര്യ ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വദേശികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമില്ല. കാരണം സര്‍ക്കാര്‍ ആശുപത്രികളില്‍ അവർക്ക് സൗജന്യ ചികില്‍സയാണ് ലഭിക്കുന്നത്.
പദ്ധതിയുടെ അന്തിമ ഘടന തയ്യാറാക്കി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച ശേഷം കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കും. ജനുവരിയോടെ ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ഒമാൻ തൊഴിൽ നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം എല്ലാ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് നൽകണം. നിരവധി വലിയ കമ്പനികൾ ഇതിനകം തന്നെ അവരുടെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. എന്നാൽ ചെറു കമ്പനികളാണ് മൂലധനക്കുറവ് കൊണ്ട് ഇൻഷുറൻസ് നൽകാൻ ബുദ്ധിമുട്ടുന്നത്. വിദേശികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാനും സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും പുതിയ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
malayalam.goodreturns.in