പെട്രോൾ വിലയിൽ വൻ വർദ്ധനവ്
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിയ്ക്കുന്നു. ഒരു മാസത്തിനിടെ പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയാണ് കൂടിയത്. ഡീസല്‍ വില നാല് രൂപയും. ഇന്ധനവില പ്രതിദിനം മാറ്റാൻ തുടങ്ങിയതോടെയാണ് വിലയിൽ ഗണ്യമായ വര്‍ദ്ധനവുണ്ടായി തുടങ്ങിയത്.
ജൂൺ 16 മുതൽ
ജൂണ്‍ 16 മുതലാണ് ഓരോ ദിവസവും ഇന്ധനവില പുതുക്കുന്ന രീതി എണ്ണക്കമ്പനികള്‍ നടപ്പാക്കിയത്. അന്നും അതിന് ശേഷമുള്ള കുറച്ച് ദിവസങ്ങളിലും പെട്രോൾ, ഡീസൽ വില നേരിയ തോതില്‍ കുറഞ്ഞിരുന്നു. എന്നാൽ ജൂലൈ ആദ്യ വാരത്തോടെ വില കൂടാൻ തുടങ്ങി. ഓഗസ്റ്റ് 15 ആയതോടെ അഞ്ച് രൂപയാണ് പെട്രോൾ വില കൂടിയത്. ഇന്നലെ പെട്രോളിന് 70 രൂപ 58 പൈസയും ഡീസലിന് വില 61 രൂപ 15 പൈസയുമാണ്.
നേരിയ തോതിലുള്ള വർദ്ധനവ്
ഓരോ ദിവസവും നേരിയ തോതില്‍ മാത്രം വില കൂടുന്നതിനാല്‍ വിലയിലെ ഗണ്യമായ വര്‍ദ്ധന ഭൂരിപക്ഷത്തിന്റെയും ശ്രദ്ധയില്‍പ്പെടുന്നില്ല. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും രൂപ-ഡോളര്‍ വിനിമയ നിരിക്കും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ ഇന്ത്യയിലെ ഇന്ധന വില നിശ്ചയിക്കുന്നത്.
ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും...
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞിരിക്കുന്ന അവസരത്തിലാണ് എണ്ണക്കമ്പനികള്‍ നിശബ്ദമായി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. 2013-14 കാലത്ത് അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളറായിരുന്ന കാലത്ത് ഇന്ത്യയില്‍ പെട്രോളിന് ശരാശരി 70 രൂപയും ഡീസലിന് 60 രൂപയുമായിരുന്നു നിരക്ക്. ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ഇതിന്റെ പകുതിയിലും താഴെയാണ്.
അവശ്യ സാധനങ്ങൾക്ക് വില കൂടും
രാജ്യത്തെ ചരക്കുഗതാഗതം പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന് ഒരു മാസത്തിനിടെ മൂന്നരരൂപയാണ് കൂടിയത്. ഇത് അവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ദ്ധനയ്ക്ക് കാരണമാകും.
റെഗുലേറ്ററി ബോര്‍ഡ്
എണ്ണ വില കുത്തനെ കൂടിയതോടെ വില പുതുക്കുന്നതിന്റെ മാനദണ്ഡം നിശ്ചയിക്കാന്‍ റെഗുലേറ്ററി ബോര്‍ഡ് വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മൊബൈല്‍ കോള്‍ നിരക്കുകളും ഇന്‍ഷുറന്‍സ് തുകയും നിശ്ചയിക്കുന്നത് പോലുള്ള റെഗുലേറ്ററി ബോര്‍ഡ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങണമെന്നാണ് ആവശ്യം.
malayalam.goodreturns.in


Click it and Unblock the Notifications