ഇൻഫോസിസ് സിഇഒ വിശാൽ സിക്കയുടെ രാജി മുതൽ ആരംഭിച്ച നാടകീയ മൂഹൂർത്തങ്ങൾക്ക് വിരാമമിട്ട് മുൻ ചീഫ് എക്‌സിക്യൂട്ടീവ് നന്ദന്‍ നിലേക്കനിയെ തിരികെ വന്നേക്കാം. നിലേക്കനിയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കമ്പനി ബോര്‍ഡിന് പ്രമുഖ ആഭ്യന്തര ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകർ കത്ത് നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ ആഴ്ച്ചയാണ് വിശാൽ സിക്ക രാജി വച്ചത്. ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് സിക്കയുടെ രാജിക്കത്തില്‍ പറഞ്ഞിരുന്നു. വ്യക്തിപരമായ ആക്രമണങ്ങളാണ് രാജിക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വിശാൽ സിക്ക സിഇഒ സ്ഥാനത്തു നിന്ന് പിൻമാറിയതിനു പിന്നാലെ ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ് ഇൻഫോസിസ് നേരിടുന്നത്. വിവിധ ഓഹരിയുടമകള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉള്ളയാളാണ് നിലേക്കനി. കമ്പനിയിലെ ഓഹരി പങ്കാളികളുടെ വിശ്വാസ്യത പുന:സ്ഥാപിക്കുന്നതിനും, ഇന്‍ഫോസിസ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വിവാദ പ്രശ്‌നങ്ങള്‍ക്ക് സുഗമമായ പരിഹാരം കാണുന്നതിനും ഈ ഘട്ടത്തില്‍ അദ്ദേഹം ബോര്‍ഡില്‍ ചേരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
സിക്കയുടെ പുറത്തുപോക്കിന് കാരണം ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നാരായണ മൂര്‍ത്തിയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇൻഫോസിസിന്റെ മുൻ ചെയർമാൻ എൻ.ആർ. നാരായണ മൂർത്തിയെ പിന്തുണക്കുന്ന നിലപാടാണ് നന്ദൻ നിലേക്കനിയുടേത്.
malayalam.goodreturns.in