റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപാ നോട്ടുകള്‍ സെപ്റ്റംബറിൽ പുറത്തിറക്കും. തുടക്കത്തില്‍ 200 രൂപ മൂല്യത്തിലുള്ള 50 കോടിയോളം നോട്ടുകൾ പുറത്തിറക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. 200 രൂപ വ്യാപകമാകുന്നതോടെ നോട്ടുകളുടെ വിനിമയം പഴയ നിലവാരത്തിലെത്തുമെന്നാണ് വിലയിരുത്തൽ.
നിലവിൽ 500 രൂപയുടെ നോട്ട് കഴിഞ്ഞാൽ 2000 രൂപയുടെ നോട്ടുകൾ മാത്രമേ നിലവിലുള്ളൂ. 100, 500 രൂപ നോട്ടുകളുടെ ഇടയില്‍ മൂല്യമുള്ള മറ്റ് നോട്ടുകള്‍ ഉടന്‍ പുറത്തിറക്കാന്‍ ആര്‍ബിഐ ഉദ്ദേശിക്കുന്നുമില്ല. അതിനാല്‍ 200 രൂപയുടെ നോട്ടുകള്‍ ഏറെ പ്രചാരം നേടുമെന്നാണ് കണക്ക്കൂട്ടൽ.
കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് 200 രൂപ നോട്ടുകളിറക്കുന്നത്. 2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്നും പരാതി ഉയര്‍ന്നിരുന്നു.
നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ അനധികൃതമായി പൂഴ്ത്തിവെക്കുന്നുണ്ടെന്നും കരിഞ്ചന്തയില്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. അതിനാല്‍ കൂടുതല്‍ തയാറെടുപ്പുകളോടെ മാത്രമേ 200 രൂപ നോട്ടുകള്‍ അവതരിപ്പിക്കൂ. നോട്ട് പുറത്തിറക്കാൻ മാര്‍ച്ചിലാണ് ആര്‍ബിഐ തീരുമാനിച്ചത്.