രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്നു. ജൂലൈയ്ക്കു ശേഷം പെട്രോള്‍ വിലയിലുണ്ടായത് ലിറ്ററിന് ആറു രൂപയുടെ വര്‍ധനവാണ്. മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്.
പെട്രോൾ വില
നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70 രൂപയിലേറെയാണ് വില. 2014 ആഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. മുൻപ് 15 ദിവസത്തിലൊരിക്കലായിരുന്നു വില നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ദിനംപ്രതി വില നിശ്ചയിക്കുകയാണ്.
ജൂണ്‍ 16 മുതല്‍
ജൂണ്‍ 16 മുതല്‍ ദിവസവും പെട്രോള്‍ വില മാറ്റാൻ തുടങ്ങിയത്. അന്ന് പെട്രോള്‍ വില 65.48 രൂപയായിരുന്നു. ജൂലൈ രണ്ടോടെ ഇത് 63.06 ആയി കുറഞ്ഞു. എന്നാല്‍ അതിനുശേഷം ഓരോ ദിവസവും വില ഉയരുകയാണ്. ഒന്നോ രണ്ടോ ദിവസം രണ്ടു മുതല്‍ ഒമ്പതു പൈസയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
ഡീസലിനും വില കൂടി
ഡീസലിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ജൂണ്‍ 16ന് ഡീസലിന് 54.49 രൂപയായിരുന്നു. ജൂലൈ രണ്ടിന് ഇത് 53.36 ആയി കുറഞ്ഞു. അതിനുശേഷം വില ഉയരുക മാത്രമാണ് ചെയ്തത്.
പമ്പ് ഉടമകൾ പറയുന്നത്
ഇന്ധന വില വ്യത്യാസത്തിന്റെ പേരിൽ തങ്ങളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നു പമ്പ് ഉടമകൾ വ്യക്തമാക്കുന്നു. വില നിശ്ചയിക്കുന്നത് ഇന്ധന കമ്പനികളാണ്. ഇക്കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും അവർ പറയുന്നു.
കേന്ദ്രത്തിന്റെ വാഗ്ദാനം
ദിവസവും വില മാറ്റുന്നതിലൂടെ പെട്രോളിന് വില കുറയുമെന്നും അദ്ധർദേശീയ വിപണയിലെ വില മാറ്റം അതത് ദിവസം തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ വാഗ്ദാനം. എന്നാൽ ജനങ്ങൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. ഓരോ ദിവസവും വില കൂടുന്നതല്ലാതെ കുറയുന്നില്ല.
malayalam.goodreturns.in