അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന ദീപാവലിയോടെ ഇന്ധന വില കുറഞ്ഞേക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. കേന്ദ്ര സര്‍ക്കാരിന് വില നിയന്ത്രിക്കുന്നതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നേരത്തെ പറഞ്ഞ മന്ത്രി തന്നെയാണ് ഇപ്പോൾ പുതിയ സൂചനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ദിനംപ്രതിയുള്ള ഇന്ധന വില വര്‍ധനക്ക് എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയതിന് പിന്നാലെ കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലക്കെതിരെ ജനരോക്ഷം ഇരമ്പിയതോടെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നിരുന്നു. ഇതോടെയാണ് വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷ നല്‍കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനോടകം പെട്രോള്‍ വില 80ല്‍ എത്തിക്കഴിഞ്ഞു. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത്. പെട്രോളും ഡീസലും മറ്റ് പെട്രോളിയം ഉൽപന്നങ്ങളും ചരക്ക് സേവന നികുതി (ജിഎസ്ടി ) യുടെ പരിധിയിൽ കൊണ്ടു വന്നാൽ വില പകുതിയോളം കുറയുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
എന്നാൽ പെട്രോളും ഡീസലും ജിഎസ്ടി പരിധിക്കു പുറത്തു മതിയെന്നാണ് സംസ്ഥാനങ്ങളുടെ തീരുമാനം. ജിഎസ്ടി നിയമപ്രകാരം ജിഎസ്ടി കൗൺസിലിൽ തീരുമാനിച്ചാൽ മാത്രമേ പെട്രോളും ഡീസലും ജിഎസ്ടിയിൽ പെടുത്തൂ.
malayalam.goodreturns.in