പൊതുമേഖല ബാങ്കുകളുടെ എണ്ണം 21ൽ നിന്ന് 10 മുതൽ 15 വരെയായി കുറയ്ക്കുമെന്ന് ധനമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവ് സഞ്ജീവ് സന്യാൾ. ബാങ്കുകളുടെ ലയനത്തിലൂടെയാകും ഇത് നടപ്പിലാക്കുക.
അഞ്ചോ ആറോ വലിയ ബാങ്കുകളായി പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുകയല്ല കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും എസ്ബിഐ പോലുള്ള വമ്പൻ ബാങ്കുകൾ മാത്രമാകുന്നത് അത്ര സുരക്ഷിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലയനത്തോടെ ഇന്ത്യയുടെ ബാങ്കിംങ് രംഗം കൂടുതല്‍ ശക്തമാകും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അനുബന്ധ ബാങ്കുകളെയും മഹിളാ ബാങ്കിനെയും ലയിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ബാങ്കിംഗ് മേഖലയിലെ ഏകീകരണങ്ങള്‍ക്ക് തുടക്കമിട്ടത്. ഇപ്പോൾ എസ്ബിഐ ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളിൽ ഒന്നാണ്.
കിട്ടാക്കട പ്രശ്നം പരിഹരിക്കാതെ ശേഷിയില്ലാത്ത ബാങ്കുകൾ പരസ്പരം ലയിപ്പിക്കുന്നത് നേട്ടമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മൂലധന പര്യാപ്തത ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും സഞ്ജീവ് സന്യാൾ കൂട്ടിച്ചേർത്തു.
malayalam.goodreturns.in