പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാത്തതിനെ തുടർന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ കേരളത്തിനെതിരെ ആഞ്ഞടിച്ചു. ജനങ്ങളുടെ നികുതി ഭാരം കുറയ്ക്കാൻ കേരളം തയ്യാറാകുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു ധർമ്മേന്ദ്ര പ്രധാന്റെ രൂക്ഷവിമർശനം.
പാർട്ടിയുടെ ജന രക്ഷാ യാത്രയെ തുടർന്ന് നടത്തിയ പൊതു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ഇതിനെ തുടർന്ന് കേന്ദ്രം നികുതി കുറയ്ക്കാൻ തയ്യാറായിട്ടും കേരളം നികുതികൾ കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രം എക്സൈസ് നികുതിയിൽ കുറവ് വരുത്തിയതോടെ കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറഞ്ഞിരുന്നു. മൂന്ന് മാസത്തിനുള്ളിൽ 7.80 രൂപയാണ് പെട്രോളിന് വർദ്ധിച്ചത്. ഡീസലിന് 5.70 രൂപയും കൂടി.
പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടി എന്ന് അവകാശപ്പെട്ടിട്ടും സിപിഐ (എം) ഇന്ധന വിലയുടെ കാര്യത്തിൽ യാതൊരു ഉത്കണ്ഠയും കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ബിജെപിയുടെ വളർച്ചയെ തടയാൻ ആർക്കുമാകില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.
malayalam.goodreturns.in