എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ദിവസേനയുള്ള വിലനിശ്ചയിക്കല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെട്രോള്‍ പമ്പ് ഉടമകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 13ന് പെട്രോള്‍ വിതരണക്കാര്‍ പമ്പുകളടച്ച് പ്രതിഷേധിക്കും.
ദിവസേനയുള്ള വിലനിശ്ചയിക്കല്‍ പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരിക, പെട്രോള്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളിലൂടെ ഹോം ഡെലിവറി നടത്താനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു.
യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടിന് കീഴിലുള്ള ഏകദേശം 54000ത്തോളം പെട്രോള്‍ പമ്പുകളാണ് അടച്ചിടുക. പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ സംഘടനകള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്.
കഴിഞ്ഞയാഴ്ച്ച കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയിൽ കുറവ് വരുത്തിയിരുന്നു. ഇത് വിലയിൽ നേരിയ വ്യത്യാസം ഉണ്ടാക്കുകയും ചെയ്തു.
malayalam.goodreturns.in