മൊബൈൽ, ഡി.ടി.എച്ച് ബിസിനസുകളിൽ നിന്നുള്ള റിലയൻസ് കമ്യൂണിക്കേഷന്റെ പിൻമാറ്റം കമ്പനിയിലെ തൊഴിലാളികൾക്ക് വൻ തിരിച്ചടിയാകും. കണക്കുകളനുസരിച്ച് ഏകദേശം 1200 പേർക്കെങ്കിലും ആദ്യ ഘട്ടത്തിൽ തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.
2 ജി മൊബൈൽ സേവനങ്ങളിൽ നിന്നും ഡിടിഎച്ച് ബിസിനസിൽ നിന്നും മാറി നിൽക്കാനാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. പുതിയ തീരുമാനം കമ്പനി തൊഴിലാളികളെ അറിയിച്ചതായാണ് സൂചന.
ബിസിനസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളോട് സ്വയം വിരമിക്കൽ നടത്താനാണ് റിലയൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിനകം രണ്ട് സേവനങ്ങളും നിർത്താനാണ് കമ്പനിയുടെ നീക്കം.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ കടന്നു വരവോടെയാണ് ടെലികോം രംഗത്ത് അനിൽ അംബാനിയുടെ തകർച്ച പൂർണമായത്. റിലയൻസ് കമ്മ്യൂണിക്കേഷന് മാത്രമല്ല മറ്റ് ടെലികോം കമ്പനികൾക്കും ഇത് തിരിച്ചടിയായി.
malayalam.goodreturns.in