സ്വർണവില പവന് 160 രൂപ കൂടി. 22,360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.
22,360 രൂപയാണ് കഴിഞ്ഞ മാസത്തെയും ഏറ്റവും ഉയർന്ന വില. രാജ്യത്ത് സ്വര്‍ണ്ണ ഉപയോഗം കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജിഎസ്ടിക്കൊപ്പം സ്വര്‍ണ്ണ വിപണിയിലെ കൃത്രിമങ്ങള്‍ തടയാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളും വിപണിയില്‍ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ സ്വര്‍ണ്ണ വിപണി അതീവ മന്ദതയിലാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണ്ടെത്തൽ.
ജനുവരി മുതല്‍ രാജ്യത്ത് സ്വർണാഭാരണങ്ങള്‍ക്ക് ഹോൾമാർക്കിങ്ങും കാരറ്റ് മൂല്യവും നിർബന്ധമാക്കുന്നതോടെ മൂന്ന് നിലവാരങ്ങളിലുള്ള സ്വര്‍ണ്ണ മാത്രമാവും വില്‍ക്കപ്പെടുക. 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മാത്രമെ പിന്നീട് സ്വര്‍ണ്ണം ജ്വല്ലറികളിലൂടെ വില്‍ക്കാനാവൂ.
malayalam.goodreturns.in