വായ്പ തിരിച്ചടയ്ക്കുന്നതിനായി റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് വസ്തുവകകള്‍ വില്‍ക്കാന്‍ അനുമതി ലഭിച്ചു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് വില്‍പ്പനയ്ക്ക് ബാങ്കുകളുടെ അനുമതി ആവശ്യമായി വന്നത്.
ഡല്‍ഹിയിലും ചെന്നൈയിലുമുള്ള വസ്തുവകകള്‍ കാനഡ ആസ്ഥാനമായ കമ്പനിക്ക് വില്‍ക്കാനാണ് ബാങ്കുകള്‍ അനുമതി നല്‍കിയത്. വസ്തുവകകള്‍ വിറ്റ് കിട്ടുന്ന പണം വായ്പ തിരിച്ചടവിനായി ഉപയോഗിക്കും. ജേഷ്ഠൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ കടന്നു വരവോടെയാണ് ടെലികോം രംഗത്ത് അനിൽ അംബാനിയുടെ തകർച്ച പൂർണമായത്. റിലയൻസ് കമ്മ്യൂണിക്കേഷന് മാത്രമല്ല മറ്റ് ടെലികോം കമ്പനികൾക്കും ഇത് തിരിച്ചടിയായി.
മുംബൈയിലെ ധിരുഭായ് അംബാനി നോളജ് സിറ്റിയുടെ 125 ഏക്കര്‍ സ്ഥലവും, ഡല്‍ഹി കൊണാട്ട് പ്ലേസിലെ നാല് ഏക്കര്‍ സ്ഥലവും വിറ്റ് ഏകദേശം 801 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്. നിലവില്‍ 45000 കോടി രൂപയുടെ കട ബാധ്യതയിലാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്.
ആര്‍കോമിന്റെ കടക്കെണി ഉപഭോക്താക്കളെയും കേരളത്തിലെ വിതരണക്കാരെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിയിട്ടുണ്ട്. ടെലികോം രംഗത്ത് എയർസെല്ലുമായി ലയിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ലയന കരാർ റദ്ദാക്കി. റെഗുലേറ്ററി നടപടികളിൽ വന്ന കാലതാമസവും നിയമപ്രശ്നങ്ങളുമാണ് കരാർ റദ്ദാക്കാൻ കാരണം.
malayalam.goodreturns.in