2017 സെപ്തംബർ 30 ന് അവസാനിച്ച ത്രൈമാസത്തിൽ ജെറ്റ് എയർവേസിന്റെ അറ്റാദായം 91 ശതമാനം ഇടിഞ്ഞു. കമ്പനിക്കുണ്ടായ ഉയർന്ന ചെലവുകളും മറ്റ് വരുമാനത്തിലുണ്ടായ കുറവുമാണ് അറ്റാദായം താഴാൻ കാരണം.
ജെറ്റ് എയർവെയ്സിന്റെ പ്രവർത്തന വരുമാനം 3 ശതമാനം കുറഞ്ഞ് 5,626 കോടി രൂപയായി. മറ്റ് വരുമാനത്തിൽ 58 ശതമാനം ഇടിവു കൂടി ഉണ്ടായതോടെ ലാഭം കുത്തനെ ഇടിയുകയായിരുന്നു.
2016-17 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മറ്റ് വരുമാന മാർഗങ്ങളിൽ നിന്ന് കമ്പനി 190 കോടി രൂപയുടെ ലാഭം നേടിയിരുന്നു. ജെറ്റ് എയർവെയ്സിന്റെ പ്രധാന എതിരാളികളായ ഇൻഡിഗോയും സ്പൈസ്ജെറ്റും ഈ സാമ്പത്തിക വർഷം നാല് മടങ്ങ് അതായത് 79 ശതമാനം ലാഭമാണുണ്ടാക്കിയത്.
ഗൾഫ് മേഖലയിൽ ഡിമാൻഡ് കുറഞ്ഞതും ടിക്കറ്റ് നിരക്ക് കുറച്ചതും ഇന്ധന വിലയിലുണ്ടാകുന്ന വർദ്ധനവുമാണ് അറ്റാദായത്തിൽ ഇടിവുണ്ടാക്കിയതെന്ന് ജെറ്റ് എയർവെയ്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വിനയ് ദുബെ പറഞ്ഞു.
malayalam.goodreturns.in