ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എണ്ണക്കമ്പനികൾ ഈ മാസം പാചക വാതക വിലയിൽ മാറ്റം വരുത്തിയില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങിയവ കഴിഞ്ഞ ജൂലൈ മുതൽ എല്ലാ മാസവും ഒന്നാം തീയതി എൽപിജി വില വർധിപ്പിച്ചിരുന്നു.
2018 ഓടെ സർക്കാർ സബ്സിഡികൾ പൂർണമായും നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് ഇന്ധന വില ഓരോ മാസവും വർദ്ധിപ്പിച്ചിരുന്നത്. എന്നാൽ ഈ മാസം എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചിട്ടില്ല.
പ്രതിമാസ പരിഷ്കരണം ഒഴിവാക്കാൻ എണ്ണക്കമ്പനികളോ സർക്കാർ ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് അധികൃതർ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില നവംബറിലാണ് അവസാനമായി വർദ്ധിപ്പിച്ചത്.
ഒരു സിലിണ്ടറിന് 4.50 രൂപയാണ് കഴിഞ്ഞ മാസം വർദ്ധിപ്പിച്ചത്. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം പാചക വാതക വില സിലിണ്ടറിന് 76.51 രൂപ വരെ ഉയർന്നു. 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 2016 ജൂണിലെ വില 419.18 രൂപയായിരുന്നു.
malayalam.goodreturns.in