ഹോട്ടലുകൾക്കും റെസ്റ്റോറൻറുകൾക്കും കുപ്പിവെള്ളത്തിന് മാക്സിമം റീട്ടെയ്ൽ പ്രൈസിനേക്കാൾ (എംആർപി) വില കൂട്ടി വാങ്ങാമെന്ന് സുപ്രീംകോടതി. കൂടാതെ ഇതിന് ലീഗൽ മെട്രോളജി നിയമം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
കുപ്പിവെള്ളത്തിന് കൂടുതൽ വില ഈടാക്കുന്നതിനെതിരെയുള്ള ദില്ലി ഹൈക്കോടതി വിധിക്കെതിരെ ഫെഡറേഷൻ ഓഫ് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. എംആർപിയേക്കാൾ വില കൂട്ടി വിറ്റാൽ പിഴയും സ്ഥാപനത്തിന്റെ ഉടമകൾക്ക് തടവ് ശിക്ഷയും നൽകാമെന്ന കേന്ദ്രത്തിന്റെ വാദവും കോടതി തള്ളി.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മൾട്ടിപ്ലക്സ് തീയേറ്ററുകൾ എന്നിവിടങ്ങളിൽ മിനറൽ വാട്ടറിന് കൂടുതൽ തുക ഈടാക്കാറുണ്ട്. ഇത്തരത്തിൽ കൂടുതൽ തുക ഈടാക്കുന്നത് നികുതി വെട്ടിപ്പാണെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രം വ്യക്തമാക്കിയിരുന്നത്.
എന്നാൽ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അദ്ധ്യക്ഷനായ ബഞ്ച് ഈ വാദങ്ങൾ തള്ളുകയായിരുന്നു. ഹോട്ടലിൽ വരുന്ന ഉപഭോക്താക്കൾക്ക് ഏസി അടക്കമുള്ള എല്ലാ സൗകര്യങ്ങളും നൽകാറുണ്ടെന്ന ഹോട്ടലുടമകളുടെ വാദവും കോടതി ശരിവയ്ച്ചു.
malayalam.goodreturns.in