ഇന്ധന വില വർദ്ധനവ് മൂലം എയർ ഇന്ത്യയുടെ ലാഭത്തില്‍ ഈ സാമ്പത്തിക വർഷം കനത്ത ഇടിവുണ്ടാക്കുമെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ലാഭം 30 ശതമാനം വരെ കുറയുമെന്നാണ് കണക്കുകൂട്ടൽ.
മുൻ സാമ്പത്തിക വർഷത്തെ ലാഭം 297കോടിയായിരുന്നത്, ഈ വർഷം അത് ഇരുന്നൂറു കോടിക്ക് താഴെയെത്തുമെന്നാണ് വിലയിരുത്തൽ. പ്രധാനമായും ഇന്ധനവിലയിലുണ്ടാകുന്ന കുതിച്ചുകയറ്റമാണ് ഇതിനുകാരണം.
അടുത്തിടെ വിമാന ഇന്ധന വിലയിൽ 15 ശതമാനത്തോളം വർദ്ധനവാണുണ്ടായത്. അതേസമയം, അടുത്ത ജൂണിൽ കമ്മിഷൻചെയ്യാനിരിക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സർവീസുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് ധാരണയായതായി എയർഇന്ത്യ സിഇഓ ശ്യാംസുന്ദർ അറിയിച്ചു.
കണ്ണൂരിൽ നിന്ന് ആദ്യഘട്ടത്തിൽ രണ്ട് സർവീസുകളാണുണ്ടാവുക. ഇതിനുപുറമേ, കൊച്ചി- ബഹ്റൈൻ സർവീസും പുതിയതായി ആരംഭിക്കും. കൊച്ചി മേഖലാ ഓഫീസിൽ നിന്ന് ആഴ്ചയിൽ 555 സർവീസുകളാണ് എയർ ഇന്ത്യ നിലവിൽ ഓപ്പറേറ്റു ചെയ്യുന്നത്. എയർ ഇന്ത്യയുടെ പുതിയ ഉടമയെ ജൂൺ അവസാനത്തോടെ തിരഞ്ഞെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
malayalam.goodreturns.in