പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ (177 കോടി ഡോളര്‍) തട്ടിപ്പ് കണ്ടെത്തി. ബാങ്കിന്റെ മുംബൈ ശാഖയിലാണ് തട്ടിപ്പ് നടന്നത്.
തട്ടിപ്പ് ഇങ്ങനെ
മുംബൈയിലെ ശാഖ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. മുംബൈ ശാഖയിലെ ചില ഇടപാടുകളിലൂടെ വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്.
ജീവനക്കാരുടെ സഹായം
തട്ടിപ്പ് നടത്താൻ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും പ്രാഥമിക നിഗമനം. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഓഹരി മൂല്യം ഇടിഞ്ഞു
ബാങ്ക് തട്ടിപ്പ് വാർത്ത പുറത്തു വന്നതോടെ ഇന്ന് രാവിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരി മൂല്യം ആറ് ശതമാനത്തോളം ഇടിഞ്ഞു. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഏറ്റവും വലിയ തട്ടിപ്പ് എന്നാണ് ദേശീയ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.
മൂന്നാം സ്ഥാനം
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ഇന്ത്യയിലും വിദേശത്തുമായി 5000ഓളം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്.
malayalam.goodreturns.in