പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതിനെ തുടർന്ന് കർശന നിയന്ത്രണവുമായി ആർബിഐ രംഗത്ത്. ബാങ്കിന്റെ നിയന്ത്രണങ്ങളെല്ലാം കർശന നിരീക്ഷിക്കുമെന്നാണ് നിലവിൽ ആർബിഐ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച്ചയാണ് ആർബിഐ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തു വിട്ടത്. മറ്റ് ബാങ്കുകൾക്ക് ഏർപ്പെടുത്തിയതിനേക്കാൾ കർശന നിയന്ത്രണങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കിന് ഏർപ്പെടുത്താനാണ് ആർബിഐയുടെ തീരുമാനം. 11,328 കോടി രൂപയുടെ (177 കോടി ഡോളര്‍) തട്ടിപ്പാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിന്റെ മുംബൈ ശാഖയിലാണ് തട്ടിപ്പ് നടന്നത്.
തട്ടിപ്പ് നടത്താൻ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും പ്രാഥമിക നിഗമനം. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ഇന്ത്യയിലും വിദേശത്തുമായി 5000ഓളം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്.
malayalam.goodreturns.in