2017-18 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തിന്റെ പലിശ നിരക്ക് കേന്ദ്ര സർക്കാർ കുറച്ചു. കഴിഞ്ഞ വർഷം 8.65 ശതമാനമായിരുന്നു പലിശ നിരക്ക്. എന്നാൽ ഇത്തവണ 8.55 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
ഇന്നലെ നടന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കേന്ദ്ര ട്രസ്റ്റ് ബോഡി യോഗത്തിലാണ് പലിശ നിരക്കിൽ തീരുമാനമായത്. പലിശ നിരക്ക് കുറച്ചതിലൂടെ ഇപിഎഫ്ഒയ്ക്ക് 586 കോടിയുടെ മിച്ചമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ അറിയിച്ചു. നിലവിൽ ഒൻപതു കോടിയോളം തൊഴിലാളികളാണ് ഇപിഎഫ്ഒയിൽ അംഗങ്ങളായിട്ടുള്ളത്.
കഴിഞ്ഞ വർഷമാണ് പലിശ നിരക്ക് 8.65 ശതമാനത്തിലേക്ക് കുറച്ചത്. 2015 -16 സാമ്പത്തിക വർഷത്തിൽ 8.8 ശതമാനമായിരുന്നു പലിശ. ബാങ്ക് നിക്ഷേപം, പിപിഎഫ് തുടങ്ങിയവയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനൊപ്പം ഇപിഎഫും ഇപ്പോൾ പലിശ നിരക്കിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച്ച പുറത്തു വന്ന വിവരം. അപ്രതീക്ഷിതമായാണ് പലിശ 0.10 ശതമാനമായി കുറച്ചത്.
malayalam.goodreturns.in