കനത്ത വിലയിടിവു മൂലം കർഷകർ ഉപേക്ഷിച്ച വാനിലയ്ക്ക് വീണ്ടും റെക്കോർഡ് വില. പച്ച ബീൻസിന് കിലോക്ക് 7000-8000 രൂപയും ഉണക്ക ബീൻസിന് കിലോക്ക് 25000-30,000 വരെയുമാണ് വില.
നിലവിൽ പേരിനു പോലും വാനില ലഭിക്കാത്ത സാഹചര്യത്തിലാണ് വില കുതിച്ചുയർന്നിരിക്കുന്നത്. വില കൂടിയതിനാൽ കർഷകർ വീണ്ടും വാനിലകൃഷിയിലേക്ക് തിരിയുമെന്നാണ് സൂചന. എന്നാൽ രോഗബാധയാണ് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്.
കേരളത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, കാസർഗോഡ് ജില്ലകളിൽ വാനില കൃഷി വ്യാപകമായിരുന്നു. എന്നാൽ വില കിലോയ്ക്ക് 50 രൂപയിൽ താഴെ വന്നതോടെ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ഏജന്റുമാരാണ് വാനില തേടി കേരളത്തിൽ എത്തുന്നതെന്നാണ് വിവരം.
വാനില കൃഷിയുടെ പ്രധാന കേന്ദ്രമായ മഡഗാസ്കറിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ പ്രകൃതിക്ഷോഭം മൂലം കൃഷിക്ക് വൻ നാശം സംഭവിച്ചിരുന്നു. ഇതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
malayalam.goodreturns.in