ഭാരതി എയർടെൽ ലിമിറ്റഡിന്റെ ഫിനാൻഷ്യൽ സർവീസായ എയർടെൽ പേയ്മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് കോടി രൂപയുടെ പിഴ ചുമത്തി. കെവൈസി മാനദണ്ഡങ്ങളും മറ്റ് മാർഗനിർദേശങ്ങളും ലംഘിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിയത്.
ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബാങ്ക് ഉപഭോക്തൃ അക്കൌണ്ടുകൾ തുറന്നിട്ടുണ്ടെന്ന ആരോപണങ്ങളും പരാതികളും ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ആർബിഐ 2017 നവംബർ 20 നും 22 നും ഇടയ്ക്ക് ബാങ്കിൽ സന്ദർശനവും നടത്തി.
ഈ സന്ദർശന റിപ്പോർട്ട് അനുസരിച്ചാണ് ബാങ്ക് പ്രവർത്തന മാർഗ നിർദ്ദേശങ്ങളും കെവൈസി മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്ന് ആർബിഐ കണ്ടെത്തിയത്. ഇത് അനുസരിച്ച്, 2018 ജനുവരി 15ന് ആർബിഐ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
എന്നാൽ ബാങ്കിന്റെ മറുപടി പരിശോധിച്ച ശേഷം മേൽപ്പറഞ്ഞ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. അതിന് ശേഷമാണ് പിഴയായി അഞ്ച് കോടി രൂപ വിധിച്ചത്.
malayalam.goodreturns.in