ഒല, ഊബർ ക്യാബ് ഡ്രൈവർമാർ മാർച്ച് 19 ന് രാജ്യത്തുടനീളം പണിമുടക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിസിനസിൽ ഇടിവുണ്ടായതാണ് ഡ്രൈവർമാർ പണിമുടക്കാൻ കാരണം.
പണിമുടക്ക് രാവിലെ 8 മുതൽ
മുംബൈ, ഡൽഹി, ബാംഗ്ലൂർ, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ഡ്രൈവർമാർ രാവിലെ എട്ട് മുതൽ പ്രവർത്തനം നിർത്തി വച്ച് ഊബർ, ഒല ഓഫീസുകൾക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തും. ഡ്രൈവർമാരുടെ കുടുംബാംഗങ്ങളും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കും.
ബിസിനസ് തകർച്ച
കമ്പനികളുടെ മോശം പ്രവർത്തന രീതിയാണ് ബിസിനസിൽ തകർച്ചയുണ്ടാകാൻ കാരണമെന്നാണ് ഡ്രൈവർമാരുടെ ആരോപണം. തങ്ങളുടെ ആവശ്യങ്ങൾ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ പ്രതിഷേധം അനിശ്ചിത കാലത്തേക്ക് തുടരുമെന്ന് മുംബൈയിൽ പ്രതിഷേധം സംഘടിപ്പിക്കുന്ന മഹാരാഷ്ട്ര നവനിർമ്മാൺ വഹാതുക് സേന നേതാവ് സഞ്ജയ് നായിക് പറഞ്ഞു.
ആവശ്യങ്ങൾ
ഒലയും ഊബറും മാസം 1.25 ലക്ഷം രൂപയുടെ ബിസിനസ്സ് ഉറപ്പു വരുത്തണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. കൂടാതെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറുകളുടെ പ്രവർത്തനം നിർത്തലാക്കുക. യാത്രക്കാർക്ക് കുറഞ്ഞ റേറ്റിംഗ് നൽകിയതു വഴി ബ്ലാക്ക് ലിസ്റ്റ് ചെയ്ത ഡ്രൈവർമാരെ തിരിച്ചെടുക്കുക. കുറഞ്ഞ യാത്രാ കൂലിയിലുള്ള ബുക്കിംഗ് നിർത്തലാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
കാറുകളുടെ എണ്ണം കുറഞ്ഞു
വരുമാനം കുറഞ്ഞതോടെ നിരത്തിലിറങ്ങുന്ന ഒല, ഊബർ കാറുകളുടെ എണ്ണവും കുറഞ്ഞു. വായ്പ നൽകിയിരുന്ന ബാങ്കുകൾ ആയിരക്കണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വരുമാനം കൂട്ടാനായി 12 മണിക്കൂറോളമാണ് ചിലർ വാഹനം ഓടിക്കുന്നത്.
യാത്രക്കാർ കുടുങ്ങും
സ്ഥിരം ഒല, ഊബർ ക്യാബുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന നിരവധി പേരാണ് നഗരങ്ങളിലുള്ളത്. മറ്റ് ടാക്സികളേക്കാൾ കുറഞ്ഞ നിരക്കാണ് ആളുകളെ ഒല, ഊബർ എന്നിവയെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നടക്കാനിരിക്കുന്ന പണി മുടക്ക് യാത്രക്കാരെ വലയ്ക്കുമെന്നാണ് വിലയിരുത്തൽ.
malayalam.goodreturns.in