അമേരിക്കയുടെ വ്യവസായ നയങ്ങൾക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത്.
ഇറക്കുമതി തീരുവയിൽ അമേരിക്ക യൂറോപ്യൻ യൂണിയൻ, ആസ്ട്രേലിയ, കാനഡ, മെക്സികോ എന്നിവർക്ക് ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ചില രാജ്യങ്ങൾക്ക് മാത്രം ഇറക്കുമതി ചുങ്കത്തിൽ ഇളവ് അനുവദിച്ച തീരുമാനത്തിനെതിരെയാണ് ഇന്ത്യ വ്യാപാര സംഘടനയെ സമീപിക്കുന്നത്.
ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ നിയമവിദഗ്ധരുടെ ഉപദേശം തേടിയെന്നാണ് റിപ്പോർട്ട്. അവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യ തുടർ നടപടികൾ സ്വീകരിക്കു. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപന്നങ്ങൾക്ക് 25 ശതമാനം നികുതിയും അലുമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനമെടുത്തത്.
വിസ നിയന്ത്രണത്തിന് പിന്നാലെ കോള്‍ സെന്റര്‍ ജോലികള്‍ രാജ്യത്തിന് പുറത്തേക്ക് കരാർ കൊടുക്കുന്നത് തടയുന്നതിനുള്ള ബില്ലും കഴിഞ്ഞ ദിവസം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു.
malayalam.goodreturns.in