ഇന്ധനവില കുറയ്ക്കുന്നതിനായി പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴിൽ ഉൾപ്പെടുത്തുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മുംബൈയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ധനവില കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുപിഎ ഭരണ കാലത്തേക്കാള്‍ വില കുറവ്
യുപിഎ ഭരണ കാലത്തേക്കാള്‍ ഇന്ധന വില കുറവാണ് മോദി സര്‍ക്കാരിന്റെ ഭരണകാലത്തെന്നും അമിത് ഷാ അവകാശപ്പെട്ടു. 2022-ല്‍ പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിനായി പ്രയത്‌നിക്കാനും അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
വില കുറയും
പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിൽ വന്നാൽ വില 22 ശതമാനമെങ്കിലും കുറയും. ഇവയ്ക്ക് ജിഎസ്ടിയുടെ ഏറ്റവും താഴ്ന്ന പരിധിയിൽ കൊണ്ടു വന്നാൽ വില പകുതിയോളം കുറയാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
തീരുമാനം ജിഎസ്ടി കൗൺസിലിന്റേത്
പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ പെടുത്തണമെങ്കിൽ കേന്ദ്രസർക്കാരിനോ സംസ്ഥാനസർക്കാരിനോ തീരുമാനിക്കാനാകില്ല. ജിഎസ്ടി കൗൺസിലാണ് ഇതിന് അന്തിമ തീരുമാനമെടുക്കുന്നത്. കൗൺസിൽ ഇത്തരത്തിലൊരു തീരുമാനമെടുക്കണമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാനും നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.
കേരളം നികുതി കുറയ്ക്കില്ല
പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാനനികുതി കുറയ്ക്കാൻ കേരളം തയ്യാറാകില്ല. നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വയ്ക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയത്.
എക്കാലത്തെയും ഉയര്‍ന്ന നിരക്ക്
എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോൾ പെട്രോൾ, ഡീസൽ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴുള്ളത്. 2013ലാണ് ഇതിലും ഉയര്‍ന്ന വില രേഖപ്പെടുത്തിയിട്ടുള്ളത്.
malayalam.goodreturns.in