ആക്സിസ് ബാങ്ക് മേധാവി ശിഖ ശർമ ഈ വർഷം ഡിസംബറിൽ സ്ഥാനമൊഴിയും. ഇവർക്ക് നാലാം വട്ടവും നിയമനം നൽകിയതിൽ റിസർവ് ബാങ്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് കാലാവധിയ്ക്ക് മുമ്പ് സ്ഥാനമൊഴിയുന്നത്.
ആക്സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശിഖ ശർമയുടെ മൂന്നാംവട്ട കാലാവധി അടുത്ത മാസമാണ് അവസാനിക്കുന്നത്. 2018 ജൂൺ ഒന്നു മുതൽ മൂന്നു വർഷക്കാലത്തേക്ക് ഇവരെ വീണ്ടും നിയമിക്കാൻ ബാങ്ക് ഡയറക്ടർ ബോർഡ് കഴിഞ്ഞ ഡിസംബറിൽ തീരുമാനിച്ചിരുന്നു.
ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നിയമന കാലാവധി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം.
ഒമ്പതു വർഷമായി ആക്സിസ് ബാങ്കിന്റെ സി.ഇ.ഒ. ആയി പ്രവർത്തിക്കുന്ന ശിഖ ശർമ്മയുടെ കാലത്ത് ബാങ്ക് മികച്ച വളർച്ചയാണ് നേടിയത്. എന്നാൽ ചില ആരോപണങ്ങളും ബാങ്കിന് നേരിടേണ്ടി വന്നിട്ടുണ്ട്. കിട്ടാക്കടത്തിലെ വർദ്ധനവും നോട്ട് നിരോധനവേളയിൽ കള്ളപ്പണം വെളുപ്പിക്കാൻ സഹായം നൽകിയെന്ന ആരോപണവുമൊക്കെ ഇവയിൽ ചിലതാണ്.
malayalam.goodreturns.in