എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ആരുമില്ല. കേന്ദ്ര സര്‍ക്കാര്‍ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം തന്നെ പിന്മാറി.
ഓഹരി വില്‍പ്പനയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകൾ പാലിക്കാനാകാത്തതാണ് കമ്പനികൾ പിന്മാറാൻ കാരണം. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികളുമാണ് വില്‍ക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒരു സ്ഥാപനം മാത്രമായി വില്‍ക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഇതോടെ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചിരുന്ന ഇന്റിഗോ, ജെറ്റ് എയര്‍വേയ്സ്, ടാറ്റാ ഗ്രൂപ്പ് എന്നിയാണ് ആദ്യം പിന്മാറിയത്. ഗള്‍ഫ് മേഖലയിലെ പ്രമുഖ കമ്പനികളായ എമിറേറ്റ്സ് എയര്‍ലൈന്‍സും ഖത്തര്‍ എയര്‍ലൈന്‍സും ഇന്നലെ പിന്മാറി. നിലവിലെ സാഹചര്യത്തില്‍ സ്‍പൈസ് ജെറ്റിനും താല്‍പര്യമില്ലെന്നാണ് സൂചന.
എയര്‍ ഇന്ത്യയുടെ ഉടമസ്ഥരായിരുന്ന ടാറ്റാ ഗ്രൂപ്പിനും എയര്‍ ഇന്ത്യയെ ഏറ്റെടുക്കാൻ താത്പര്യമുണ്ടായിരുന്നു. എന്നാൽ നിലവിലെ നിബന്ധനകൾ പാലിക്കാനാകില്ലെന്നാണ് അവരുടെയും നിലപാട്. ബ്രിട്ടീഷ് എയര്‍വേഴ്‌സ്, ലുഫ്താന്‍സ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങിയ വിദേശ കമ്പനികള്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
malayalam.goodreturns.in