മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോ 510 കോടി രൂപ അറ്റാദായം നേടി. മുന്‍ പാദത്തെ അപേക്ഷിച്ച് 1.20 ശതമാനം വര്‍ദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭം ലാഭത്തിലാകുന്നത് ശ്രദ്ധേയമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ഒക്ടോബര്‍ - ഡിസംബര്‍ പാദത്തില്‍ 504 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 3.60 ശതമാനം അധിക വരുമാനവും കമ്പനിക്ക് നേടാനായി. വരുമാനം 7,120 കോടിയായി വര്‍ദ്ധിച്ചു.
ശരാശരി ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനിയ്ക്ക് ലഭിക്കുന്ന വരുമാനം 137.10 രൂപയാണ്. നേരത്തെ ഇത് 154 രൂപയായിരുന്നു. ജനുവരിയില്‍ താരിഫില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് ഇതില്‍ കുറവുണ്ടായത്. എന്നാൽ രാജ്യത്തെ മുൻനിര കമ്പനിയായ ഭാരതി എയർടെല്ലിന്റെ ആളോഹരി വരുമാനം 123 രൂപ മാത്രമാണ്.
റിലയൻസ് ഇൻഡസ്ട്രീസ് മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ 9435 കോടി രൂപയാണ് ലാഭം. 2016-2017 വർഷവുമായി താരതമ്യപ്പെടുത്തിയാൽ 17.3% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം റെക്കോർഡ് നിലവാരമായ 36,075 കോടി രൂപയിലെത്തി.
malayalam.goodreturns.in