കിട്ടാക്കടം പെരുകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന നിരീക്ഷണത്തിലുള്ള 11 പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതി പ്രതിസന്ധിയിൽ.
കിട്ടാക്കടം പെരുകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന നിരീക്ഷണത്തിലുള്ള 11 പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതി പ്രതിസന്ധിയിൽ. ഇതിൽ ചില ബാങ്കുകൾ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ നഷ്ടം പ്രഖ്യാപിച്ചു. മറ്റ് ചില ബാങ്കുകളുടെ ഫലം വരാനിരിക്കുന്നു.
ഒടുവിൽ ദേനാ ബാങ്ക്
ഏറ്റവുമൊടുവിൽ ദേന ബാങ്കാണ് നഷ്ട്ടക്കണക്ക് പുറത്തു വിട്ടിരിക്കുന്നത്. 1,225 കോടി രൂപയാണ് ദേനാ ബാങ്കിന്റെ നഷ്ടം. ഇതോടെ പുതിയ നിയമനം ഉൾപ്പെടെയുള്ള നടപടികൾക്ക് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി.
മറ്റ് ബാങ്കുകൾ
ആർബിഐയുടെ തിരുത്തൽ നടപടി നേരിടുന്ന മറ്റ് ബാങ്കുകൾ താഴെ പറയുന്നവയാണ്. ഈ ബാങ്കുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ ആർബിഐ മേയ് 17ന് യോഗം ചേരും.
- അലഹബാദ് ബാങ്ക്
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്ക് ഓഫ് മഹാരാഷ്ട്ര
- യൂക്കോ
- ഐ.ഡി.ബി.ഐ
- ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സ്
- ഇന്ത്യൻ ഓവർസീസ് ബാങ്ക്
- കോർപറേഷൻ ബാങ്ക്
- ബാങ്ക് ഓഫ് ഇന്ത്യ
- യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
കിട്ടാക്കടം വീണ്ടും പെരുകി
ആർബിഐ നിരീക്ഷണത്തിലായിട്ടും ഇവയിൽ പല ബാങ്കുകളും കിട്ടാക്കടം വീണ്ടും പെരുകുകയാണ്. 2017 മാർച്ചിൽ 575 കോടി നഷ്ടത്തിലായിരുന്ന ദേന ബാങ്കിന് കഴിഞ്ഞ ഡിസംബറിൽ 950 കോടി രൂപക്ക് മുകളിലായിരുന്നു നഷ്ടം. അതാണിപ്പോൾ 1,225 കോടിയായി ഉയർന്നത്. ആകെ വായ്പയുടെ 22.4 ശതമാനം കിട്ടാക്കടം എന്നതാണ് ദേന ബാങ്കിന്റെ സ്ഥിതി.
കാനറാ ബാങ്ക്
രാജ്യത്തെ ശക്തമായ മറ്റൊരു പൊതുമേഖല ബാങ്കായ കാനറ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 4,859 കോടി രൂപ നഷ്ടം പ്രഖ്യാപിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് 214 കോടി രൂപ ലാഭത്തിലായിരുന്നു ബാങ്ക് നേടിയത്.
നഷ്ട്ടക്കണക്കുകൾ ഇങ്ങനെ
ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സിന്റെ നഷ്ടം 1,650 കോടിയാണ്. ഇതിലും കിട്ടാക്കടം 17.63 ശതമാനമായി ഉയർന്നിട്ടുണ്ട്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2,583 കോടി രൂപ നഷ്ടം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.ബി.ഐ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ നാലാംപാദ ഫലം അടുത്ത ദിവസം പ്രഖ്യാപിക്കും.
malayalam.goodreturns.in


Click it and Unblock the Notifications