സംസ്ഥാനത്ത് പെട്രോള്‍ വില 80 രൂപ കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്ത് പെട്രോള്‍ വില 80 രൂപ കടക്കുന്നത്. 80.1 രൂപയാണ് ഇന്ന് തിരുവനന്തപുരത്തെ വില.
ഇന്ന് കൂടിയത്
പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. ഡീസലിന് 73.6 രൂപയാണ് ഇന്നത്തെ വില വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില.
വില കൂടാനുള്ള കാരണങ്ങൾ
- ക്രൂഡോയില്‍ വില നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 80 ഡോളറിലെത്തിയത്
- ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത്
നാല് രൂപ വരെ കൂടും
കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 മുതല്‍ മേയ് 15 വരെ എണ്ണക്കമ്പനികള്‍ പ്രതിദിന വിലവര്‍ദ്ധന നിറുത്തിവച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. കഴിഞ്ഞ ആറു ദിവസങ്ങളിലും വിലയിൽ വർദ്ധനവുണ്ടായി. നാലു രൂപ വരെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
എക്സൈസ് ഡ്യൂട്ടി കുറയ്ക്കില്ല
രാജ്യാന്തര എണ്ണ വിപണിയിലെ വില വര്‍ദ്ധനവാണ് ആഭ്യന്തര വിപണിക്കു തിരിച്ചടിയായിരിക്കുന്നത്. അതുകൊണ്ടു തന്നെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എണ്ണ വിലയിലുണ്ടായ നിരന്തര വര്‍ധന നിയന്ത്രിക്കാന്‍ ഇടപെടണമെന്നു സൗദി അറേബ്യയോട് ആവശ്യപ്പെട്ടതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
സംസ്ഥാനവും വിട്ട് കൊടുക്കില്ല
ഇന്ധനവിലയിലെ തീരുവകള്‍ കുറയ്ക്കില്ലെന്നാണ് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെയും തീരുമാനം. കേന്ദ്രനികുതികള്‍ കുറയ്ക്കട്ടേയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ക്രൂഡോയില്‍ ഉത്പാദന നിയന്ത്രണം
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും റഷ്യയും ക്രൂഡോയില്‍ ഉത്പാദനം നിയന്ത്രിക്കാന്‍ തീരുമാനിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ ഇറാനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കവും തിരിച്ചടിയായിട്ടുണ്ട്.
malayalam.goodreturns.in