ഇന്ധന വിലയില്‍ നിയന്ത്രണം സാധ്യമാകണമെങ്കില്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍ഗരി. എന്‍ഡിഎ സര്‍ക്കാരിന്‍റെ 4 വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ കീഴില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഗുണകരമായേ ബാധിക്കുകയുള്ളുവെന്നും ഗഡ്‍ഗരി പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എപ്പോഴും പെട്രോളിയം മന്ത്രാലയത്തിന്‍റേതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരുന്നതിനോട് മിക്ക സംസ്ഥാനങ്ങള്‍ക്കും എതിർപ്പാണ്. സംസ്ഥാനങ്ങളുടെ പ്രധാന നികുതി വരുമാനങ്ങളാണ് പെട്രോള്‍, ഡീസല്‍, മദ്യം എന്നിവ. ഇവ ജിഎസ്‍ടിയുടെ പരിധിയില്‍ വന്നാൽ വരുമാനം കുറയുമെന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്ക.
ഇന്ധന വില വർദ്ധനയ്ക്കെതിരെ മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പെട്രോൾ വില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാൻ സർക്കാരിന് കഴിയുമെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് തയ്യാറാവുന്നില്ലെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
malayalam.goodreturns.in